ബോംബെറിഞ്ഞത് പാര്‍ട്ടിക്ക് വേണ്ടി; അധികാരം പോയപ്പോള്‍ ആധിയില്‍

കണ്ണൂര്‍:സിപിഐഎം തോറ്റതോടെ ആശങ്കയിലാണെന്ന് പയ്യന്നൂരില്‍ പൊലീസിനുനേരെ ബോംബെറിഞ്ഞ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ടി സി വി നന്ദകുമാറിന്റെ കുടുംബം. എല്ലാം പാര്‍ട്ടി നോക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഭയമുണ്ടെന്നും നന്ദകുമാറിന്റെ ഭാര്യ ശരണ്യ ഫേസ്ബുക്കില്‍ കുറിച്ചു. 20 വര്‍ഷത്തേക്കാണ് നന്ദകുമാറിനെ ശിക്ഷിച്ചത്. ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് പയ്യന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിരുന്നു.

സിപിഐഎമ്മിന്റെ ഉറച്ച കോട്ടയായിരുന്ന പയ്യന്നൂരിലെ പരാജയം തനിക്കേല്‍പ്പിച്ച അരക്ഷിതാവസ്ഥയെക്കുറിച്ച് ഏറെ വൈകാരികമായ കുറിപ്പാണ് ശരണ്യ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ശിക്ഷിക്കപ്പെട്ട തിമിരി സഖാക്കള്‍ക്ക് ഉള്‍പ്പെടെ ജാമ്യം ലഭിച്ചിട്ടും തന്റെ ഭര്‍ത്താവ് അഞ്ചര മാസമായി ജലിയില്‍ തുടരുമ്പോള്‍ തനിക്ക് വല്ലാത്ത ഭയമുണ്ടെന്ന് ശരണ്യ പറയുന്നു. കഴിഞ്ഞ നാല് മാസമായി എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. പയ്യന്നൂരില്‍ നേതൃത്വം തന്നെ പിന്നില്‍ നിന്ന് കുത്തിയിട്ടാണ് തോല്‍വിയുണ്ടായതെന്ന് വിശ്വസിക്കുന്നതായും ശരണ്യ ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്.

തന്റെ ഭര്‍ത്താവിന് ഉള്‍പ്പെടെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന് ചില വ്യാജ അക്കൗണ്ടുകളില്‍ നിന്ന് സന്ദേശം വരുന്നുണ്ടെന്നും ഇത് കൂടുതല്‍ ഭയപ്പെടുത്തുന്നുവെന്നും ശരണ്യ പറയുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഗ്രൂപ്പ് കളിച്ച് തോല്‍പ്പിക്കാനാകുമെങ്കില്‍ ഇതിനും അവര്‍ക്ക് കഴിയും. കേസ് കുറെയുണ്ട്. അതെല്ലാം തന്റെ ഭര്‍ത്താവ് ഉണ്ടാക്കിയത് പാര്‍ട്ടിക്ക് വേണ്ടിയാണ്. ഇനി തങ്ങളുടെ ഭാവി എന്താകുമെന്നും ശരണ്യ പോസ്റ്റിലൂടെ ആശങ്ക പ്രകടിപ്പിച്ചു.