കേരളത്തിലെ യുഡിഎഫ് സർക്കാരിനെ നയിക്കാൻ എഐസിസി പ്രസിഡൻ്റ് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയെ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്ന് ഐപിസി പരമാധ്യക്ഷൻ പാസ്റ്റർ ഡോ. റ്റി. വല്‍സൻ എബ്രഹാം.
കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തില്‍ വരുന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയോടെ നല്‍കിയ വിധിയെഴുത്തിനെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും പാസ്റ്റർ ഡോ. റ്റി. വല്‍സൻ എബ്രഹാം പ്രസ്താവനയില്‍ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെടുന്ന ഓരോ സർക്കാരിനും ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും, പുതിയ ഭരണകൂടം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നേതാക്കളില്‍ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പെന്തക്കോസ്ത് ദൈവസഭ പിന്തുണയ്ക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോർട്ടുകളും ചർച്ചകളും സഭയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സഭയ്ക്ക് പ്രത്യേക ഔദ്യോഗിക നിലപാടോ മുൻഗണനയോ ഇല്ലെന്ന് വ്യക്തമാക്കുന്നു. എല്ലാ ഭരണാധികാരികള്‍ക്കും സർക്കാരുകള്‍ക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന വിശ്വാസമാണ് സഭക്കുള്ളതെന്നും അധികാരത്തിലുള്ളവരെ പ്രാർത്ഥനയില്‍ എപ്പോഴും ഓർക്കണം എന്ന തത്വമാണ് സഭ ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയിലെ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പാർലമെൻ്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നത് ആ രാഷ്ട്രീയ പാർട്ടിയുടെയും അതിൻ്റെ നേതൃത്വത്തിൻ്റെയും ആഭ്യന്തര കാര്യമാണ്. ഇന്ത്യൻ കോണ്‍ഗ്രസ് പാർട്ടിയുടെ അധ്യക്ഷൻ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻ്റെ മന്ത്രിസഭയെയും ഇന്ത്യ പെന്തക്കോസ്തു ദൈവസഭ സന്തോഷത്തോടെ സ്വാഗതം ചെയ്യും. സംസ്ഥാനത്ത് ജ്ഞാനപൂർവ്വമായ ഭരണത്തിനും സമാധാനത്തിനും പുരോഗതിക്കുമായി സഭ തുടർന്നും പ്രാർത്ഥിക്കുമെന്നും ഐപിസി പരമാധ്യക്ഷൻ പാസ്റ്റർ ഡോ. റ്റി. വല്‍സൻ എബ്രഹാം പ്രസ്താവനയില്‍ അറിയിച്ചു.



