യെമൻതീരത്ത് സോമാലിയൻ കടൽക്കൊള്ളക്കാർ വീണ്ടും  എണ്ണക്കപ്പൽ തട്ടിയെടുത്തു

സനാ: യെമൻ തീരത്തുവെച്ച് സോമാലിയൻ കടൽക്കൊള്ളക്കാർ എണ്ണക്കപ്പൽ തട്ടിയെടുത്തു. ശനിയാഴ്ചയാണ് സംഭവം. ‘എംടി യുറേക്ക’ എന്ന കപ്പലാണ് കടൽക്കൊള്ളക്കാർ തട്ടിയെടുത്തതെന്നും അത് സോമാലിയയെ ലക്ഷ്യംവെച്ച് നീങ്ങുകയാണെന്നും യെമന്റെ കോസ്റ്റ്ഗാർഡ് അറിയിച്ചു. കപ്പൽ തട്ടിയെടുത്ത കാര്യം സോമാലിയൻ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ടോഗോയുടെ പതാക വഹിച്ചിരുന്ന കപ്പലാണ് എംടി യുറേക്ക. നിലവിൽ യെമനും സോമാലിയയ്ക്കും ഇടയിലെ ഏഡൻ ഉൾക്കടലിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ വരുംമണിക്കൂറുകൾക്കുള്ളിൽ സോമാലിയൻ കടലിൽ നങ്കൂരമിട്ടേക്കുമെന്നാണ് സൂചന.

ഖന തുറമുഖത്തിന് സമീപം ഏഡൻ ഉൾക്കടലിൽവെച്ചാണ് കടൽക്കൊള്ളക്കാർ കപ്പലിന്റെ നിയന്ത്രണം തട്ടിയെടുത്തതെന്നാണ് വിവരം. ഈ പ്രദേശത്തുവെച്ച് പത്തുദിവസത്തിനിടെ കടൽക്കൊള്ളക്കാർ തട്ടിയെടുക്കുന്ന രണ്ടാമത്തെ എണ്ണക്കപ്പലാണിത്. ഓണർ 25 എന്ന എണ്ണക്കപ്പൽ ഏപ്രിൽ 22-ാം തീയതി കടൽക്കൊള്ളക്കാർ തട്ടിയെടുത്തിരുന്നു. മൊഗാദിഷുവിലേക്ക് 18,500 ബാരൽ എണ്ണയുമായി പോവുകയായിരുന്നു ഓണർ 25.

കപ്പല്‍ എവിടെയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തി കപ്പില്‍ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന നാലാമത്തെ തട്ടിക്കൊണ്ടുപോകല്‍ ആണ് ഇതെന്നാണ് അധികൃതര്‍ പറയുന്നത്. 2011 ഓടെ മേഖലയിലെ കടല്‍ക്കൊള്ള നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍ 2023 ഓടെ കൊള്ളയും തട്ടിക്കൊണ്ടുപോകലും വീണ്ടും ശക്തമായിരിക്കുകയാണ്.