രാജീവ് ഗാന്ധി വധക്കേസില്‍ 31 വര്‍ഷം ജയിലില്‍; പേരറിവാളന്‍ ഇനി അഭിഭാഷകന്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് 31 വര്‍ഷത്തിലേറെക്കാലം ജയില്‍വാസമനുഭവിച്ച ശേഷം 2022 ല്‍ മോചിതനായ എ ജി പേരറിവാളന്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു.

മദ്രാസ് ഹൈക്കാടതിയില്‍ തമിഴ്‌നാട് – പുതുച്ചേരി ബാര്‍ അസോസിയേഷനില്‍ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് പേരറിവാളന്‍ എന്റോള്‍ ചെയ്തത്.

2022 മെയ് 18 നായിരുന്നു പേരറിവാളന്‍ ജയില്‍മോചിതനായത്. തുടര്‍ന്ന് ബംഗളൂരുവിലെ ഡോ ബി ആര്‍ അംബേദ്കര്‍ ലോ കോളജില്‍ പഠനം പൂര്‍ത്തിയാക്കി. 2025 ല്‍ ഓള്‍ ഇന്ത്യ ബാര്‍ പരീക്ഷ പാസായ പേരറിവാളന്‍ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും ബാര്‍ കൗണ്‍സിലുകള്‍ മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എന്റോള്‍മെന്റ് പരിപാടിയിലാണ് എന്റോള്‍ ചെയ്തത്.

പത്തൊന്‍പതാമത്തെ വയസ്സിലാണ് രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന്‍ അറസ്റ്റിലാകുന്നത്. കേസിലെ ഏഴു പ്രതികളിലൊരാളായിരുന്നു. ബോംബ് നിര്‍മിക്കാനായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയെന്നാരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നീണ്ടകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പേരറിവാളന്‍ ജയില്‍ മോചിതനായത്.