ജര്‍മനിയില്‍ ഗുരുദ്വാരയ്ക്കുള്ളില്‍ വെടിവയ്പും കത്തിക്കുത്തും; 11 പേര്‍ക്കു പരിക്ക്

ബെർലിൻ: ജർമനിയിലെ മോയേഴ്സ് നഗരത്തിലുള്ള ഡൂയിസ്ബർഗ് ഗുരുദ്വാരയില്‍ വിശ്വാസികള്‍ക്കിടയിലുണ്ടായ സംഘർഷത്തില്‍ പതിനൊന്നുപേർക്കു പരിക്ക്.

തിങ്കളാഴ്ച നടന്ന പ്രാർഥനയ്ക്കിടെ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തർക്കം അക്രമാസക്തമാവുകയായിരുന്നു. സംഭവസ്ഥലത്തു വെടിവയ്പും കുരുമുളക് സ്പ്രേ പ്രയോഗവും നടന്നതായാണ് റിപ്പോർട്ടുകള്‍. പരിക്കേറ്റവരില്‍ ചിലർ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രാർഥന ആരംഭിക്കുന്നതിനു തൊട്ടുമുമ്പുണ്ടായ പ്രകോപനമാണു സംഘർഷത്തില്‍ കലാശിച്ചത്. ഏകദേശം 40-ഓളം പേർ ഏറ്റുമുട്ടലില്‍ പങ്കെടുത്തതായി ജർമൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അക്രമികള്‍ മുൻകൂട്ടി തയാറെടുത്താണു എത്തിയതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. പ്രാർഥന തുടങ്ങുന്നതിനു തൊട്ടുമുമ്പു കുരുമുളക് സ്പ്രേ അടിക്കുകയും പിന്നാലെ വെടിയുതിർക്കുകയുമായിരുന്നു.

വാളുകളും കത്തികളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ഇരുവിഭാഗവും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗുരുദ്വാരയ്ക്കുള്ളില്‍ ഭയചകിതരായ വിശ്വാസികള്‍ ചിതറിയോടിയതിനാല്‍ വലിയ ദുരന്തം ഒഴിവായതായും ദൃക്സാക്ഷികള്‍ പറഞ്ഞു.

ഗുരുദ്വാരയുടെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണു രക്തച്ചൊരിച്ചിലില്‍ അവസാനിച്ചതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുദ്വാരയുടെ ഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ ഭരണസമിതിയും മുൻ അംഗങ്ങളും തമ്മില്‍ ദീർഘകാലമായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു.

സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.