ന്യൂഡൽഹി: 2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തിടുക്കത്തിൽ വനിതാ സംവരണം നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ വ്യാഴാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. അടുത്ത സെൻസസ്വരെ കാത്തിരിക്കാതെ 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണയവും വനിതാ സംവരണവും ഏർപ്പെടുത്തുന്നതിനുള്ളതാണ് 131-ാമത് ഭരണഘടനാ ഭേദഗതി ബിൽ.
മണ്ഡലങ്ങളുടെ പുനർനിർണയം നടത്തുന്നതിന് മണ്ഡല പുനർനിർണയകമ്മിഷൻ രൂപവത്കരിക്കും.
ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നുസീറ്റ് വനിതകൾക്കായി സംവരണംചെയ്യും. പട്ടികജാതി/വർഗ വനിതകളെക്കൂടി ഉൾപ്പെടുത്തിയാണിത്. ലോക്സഭയിലെ അംഗബലം ഉയരും. ഒപ്പം വനിതാപ്രാതിനിധ്യം 284 വരെയാകും. വനിതാസംവരണ സീറ്റുകൾ റോട്ടേഷൻവ്യവസ്ഥയിലാണ് നിശ്ചയിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം.
2027-ലെ സെൻസസ് അടിസ്ഥാനമാക്കി 2028-ൽ നടപ്പാക്കുന്ന മണ്ഡലപുനർനിർണയത്തിനുശേഷം വനിതാ സംവരണം ഏർപ്പെടുത്തുക എന്നതാണ് 2023-ൽ പാസാക്കിയ നാരീശക്തി വന്ദൻ അധിനിയത്തിലെ വ്യവസ്ഥ. 2034 മുതൽ ഇതുനടപ്പാക്കാനാണ് നിലവിലുള്ള നിയമം നിർദേശിക്കുന്നത്. എന്നാൽ, 2029-ലെ തിരഞ്ഞെടുപ്പുകളിൽ വനിതാസംവരണം നടപ്പാക്കാനാണ് നിയമഭേദഗതി. ബിൽ പാർലമെന്റ് പാസാക്കിയാൽ 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഒഡിഷ, അരുണാചൽപ്രദേശ്, സിക്കിം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വനിതാസംവരണം ബാധകമാകും. മൂന്നുദിവസമാണ് പാർലമെന്റിന്റെ പ്രത്യേകസമ്മേളനം.
ലോക്സഭയിൽ 18 മണിക്കൂറാണ് ചർച്ച. ചർച്ചയുടെ ആദ്യദിനം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. രാജ്യസഭയിൽ 16 മണിക്കൂറാണ് ചർച്ചയ്ക്കു നിശ്ചയിച്ചിരിക്കുന്നത്.
വനിതാസംവരണത്തെ പിന്തുണയ്ക്കുമ്പോഴും തിടുക്കപ്പെട്ട് മണ്ഡലപുനർനിർണയം നടത്തുന്നതിനെ പ്രതിപക്ഷപാർട്ടികൾ എതിർക്കുന്നു. ബിൽ ഭേദഗതികളിൽ എന്തുനിലപാടെടുക്കണമെന്നു തീരുമാനിക്കാൻ 15-ന് ഇന്ത്യസഖ്യം യോഗംചേരുന്നുണ്ട്. കോൺഗ്രസ് 16-ന് പ്രതിപക്ഷകക്ഷിനേതാക്കളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
മണ്ഡലപുനർനിർണയ ബിൽ പ്രകാരം ലോക്സഭയിലെ സീറ്റെണ്ണം 543-ൽനിന്ന് 850 ആയി ഉയരും. സംസ്ഥാനങ്ങളിൽനിന്ന് 815 സീറ്റും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്ന് 35 സീറ്റുമുണ്ടാകും



