രണ്ടാമത്തെ പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. ലൈംഗിക പീഡന ആരോപണത്തില്‍ രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം  അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. നിലവില്‍ ഒളിവില്‍ കഴിയുന്ന രാഹുലിന് രണ്ട് കേസുകളിലും ഇതോടെ അറസ്റ്റില്‍നിന്ന് പരിരരക്ഷ ലഭിച്ചു. രണ്ടാഴ്ചയോളമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ ഇതോടെ പുറത്തുവന്നേക്കും

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് രണ്ടാം കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളത്. 

ആദ്യ കേസില്‍ രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യത്തില്‍ ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ അന്തിമ വിധി വരുന്നത് വരെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് യുവതി നേരിട്ട് നല്‍കിയ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളത്തിന് പുറത്തുള്ള മറ്റൊരു സ്ത്രീ നല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയ പരാതിയിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ് നേതൃത്വം പരാതി പോലീസിന് കൈമാറുകയായിരുന്നു.

ബെംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതായാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്. മാനഭംഗത്തിനുശേഷം വിവാഹത്തിനു സമ്മതിക്കാതിരുന്നതിനെ എതിര്‍ത്തതോടെയാണ് രാഹുല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയതെന്നാണ് മൊഴിയിലുള്ളത്.

യുവതിയെ രാഹുല്‍ വിവാഹം ആലോചിച്ചിരുന്നെങ്കിലും വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. രാഹുല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായതിനു പിന്നാലെയാണ് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചത്. കേരളത്തിനു പുറത്തായിരുന്ന യുവതി വീട്ടില്‍വന്ന സമയത്ത് ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഹോംസ്റ്റേക്കു സമാനമായ സ്ഥലത്തെത്തിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. ഇതിനുശേഷം വിവാഹത്തിന് സമ്മതമല്ലെന്ന് രാഹുല്‍ അറിയിച്ചതായും പരാതിയിലുണ്ട്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും