ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ മാറ്റം വരുന്നു; കാര്‍ഡില്‍ ഇനി ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം

ഡല്‍ഹി: ആധാര്‍ കാര്‍ഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഉടന്‍ തന്നെ അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) എന്ന് റിപോര്‍ട്ട്.

പുതിയ ആധാര്‍ കാര്‍ഡില്‍ ആളുടെ പേരും വിലാസവും അടക്കമുള്ള വ്യക്തിഗത വിവരങ്ങളും 12 അക്ക ആധാര്‍ നമ്പറും ഇല്ലാത്തതും ഫോട്ടോയും ക്യുആര്‍ കോഡും മാത്രം പ്രദര്‍ശിപ്പിക്കുന്നതുമായിരിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് കാര്‍ഡില്‍ പരിഷ്‌കാരത്തിന്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഒരുങ്ങുന്നതെന്നാണ് റിപോര്‍ട്ട്. 2025 ഡിസംബര്‍ മാസം ആധാര്‍ മാറ്റങ്ങള്‍ നിലവില്‍ വരുന്നതാണ്.

വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയുന്നതിനും ഓഫ്‌ലൈന്‍ പരിശോധന നിരുത്സാഹപ്പെടുത്തുന്നതിനുമായി ആധാര്‍ ഉടമയുടെ ഫോട്ടോയും ക്യുആര്‍ കോഡും മാത്രമുള്ള ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഹോട്ടലുകള്‍, ഇവന്റ് സംഘാടകര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന ഓഫ്‌ലൈന്‍ പരിശോധന നിരുത്സാഹപ്പെടുത്തുന്നതിനും വ്യക്തികളുടെ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് ആധാര്‍ ഉപയോഗിച്ചുള്ള പരിശോധന പ്രക്രിയ വേഗത്തിലാക്കുന്നതിനുമായി ഡിസംബറില്‍ പുതിയ നിയമം അവതരിപ്പിക്കുന്നത് അതോറിറ്റി പരിഗണിക്കുന്നതായി ഒരു കോണ്ഫറന്‍സില്‍ സംസാരിച്ച് യുഐഡിഎഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ഭുവനേഷ് കുമാര്‍ പറഞ്ഞു.

ആധാര്‍ കാര്‍ഡില്‍ ഒരു ഫോട്ടോയും ക്യുആര്‍ കോഡും മാത്രം ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുകയാണെന്ന് ഭുവനേഷ് കുമാര്‍ പറഞ്ഞിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പ്രിന്റ് ചെയ്താല്‍ ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനര്‍ഥം ആധാര്‍ കാര്‍ഡില്‍ ഇനി നിങ്ങളുടെ ഫോട്ടോയും ക്യുആര്‍ കോഡും മാത്രമേ ഉണ്ടാകൂ എന്നാണ്. നിങ്ങളുടെ മറ്റെല്ലാ വിവരങ്ങളും യുഐഡിഎഐ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

ആധാര്‍ നിയമപ്രകാരം, ഒരു വ്യക്തിയുടെ ആധാര്‍ നമ്ബറോ ബയോമെട്രിക് വിവരങ്ങളോ ഓഫ്‌ലൈന്‍ പരിശോധനയ്ക്കായി ശേഖരിക്കാനോ ഉപയോഗിക്കാനോ സൂക്ഷിക്കാനോ ഇനി കഴിയില്ല. എങ്കിലും പല സ്ഥാപനങ്ങളും ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പികള്‍ ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്.

ഇത് വഞ്ചനയ്‌ക്കോ ദുരുപയോഗത്തിനോ ഉള്ള സാധ്യത ഉണ്ടാക്കുന്നു. ഇത് തടയുന്നതിനായി, എല്ലാ ആധാര്‍ വിവരങ്ങളും ഇപ്പോള്‍ രഹസ്യമാക്കിയാണ് വച്ചിരിക്കുന്നത്. അതിനാല്‍ ഓഫ്‌ലൈന്‍ പരിശോധന നിരോധിക്കുന്നതിലൂടെ ആളുകളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കഴിയുന്നതാണ്.

പുതിയ നിയമം 2025 ഡിസംബര്‍ ഒന്നിന്‍ നടപ്പാക്കുന്നത് ആധാര്‍ അതോറിറ്റി പരിഗണിക്കുന്നതാണ്. ഈ മാറ്റത്തെ പിന്തുണയ്ക്കുന്നതിനായി നിലവിലുള്ള എംആധാര്‍ ആപ്ലിക്കേഷന്‍ പകരം യുഐഡിഎഐ ഒരു പുതിയ ആധാര്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്ത ആപ്പ്, ഫേസ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയുമായി ജോടിയാക്കിയ ക്യുആര്‍ കോഡ് അധിഷ്ഠിത പരിശോധന പ്രാപ്തമാക്കും.

ഇത് ഉപയോക്താക്കള്‍ക്ക് സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് വിവരങ്ങള്‍ പങ്കിടാന്‍ അനുവദിക്കുന്നു. വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുന്ന ഡിജിയാത്ര സിസ്റ്റത്തിന്‍ സമാനമായി പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം ഇവന്റ് എന്‍ട്രികള്‍, ഹോട്ടല്‍ ചെക്ക്ഇന്നുകള്‍, പ്രായ പരിശോധന, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലേക്കുള്ള പ്രവേശനം തുടങ്ങിയവ ഉള്‍പ്പെടെ വിവിധ ഉപയോഗങ്ങളെ ഇത് പിന്തുണയ്ക്കും.