തെരുവുനായ ആക്രമണം : നഷ്ട പരിഹാരവുമായി കര്‍ണാടക സര്‍ക്കാര്‍, കടിയേറ്റാല്‍ 3500 രൂപ, മരണത്തിന് 5 ലക്ഷം

ബെംഗളൂരു: തെരുവുനായ ആക്രമണം വർധിക്കുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ കർണാടക സർക്കാർ ഉത്തരവിറക്കി. തെരുവുനായയുടെ കടിയേല്‍ക്കുന്നവർക്ക് 3500 രൂപ വീതം നഷ്ടപരിഹാരം ലഭിക്കും.

നായയുടെ ആക്രമണത്തെ തുടർന്ന് മരണം സംഭവിക്കുകയോ പേവിഷബാധ ഏല്‍ക്കുകയോ ചെയ്താല്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. നഷ്ടപരിഹാര വിതരണത്തിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചതിന് പുറമെ, പാമ്ബുകടിയേറ്റവർക്കും കർണാടക സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കി. കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലാണ് ഈ സൗജന്യ ചികിത്സ പ്രഖ്യാപിച്ചിരിക്കുന്നത്.