കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹരജികള്‍ ഹൈക്കോടതി തീർപ്പാക്കി.
സ്‌കൂളില്‍ പഠിക്കാൻ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് വി ജി അരുണ്‍ ഹർജികള്‍ തീർപ്പാക്കിയത്. വിദ്യാർഥിനിയെ തുടരാൻ അനുവദിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് റദ്ദാക്കണമെന്ന സ്കുള്‍ മാനേജ്മെൻ്റിൻ്റെ ഹർജിയാണ് കോടതി പരിഗണിച്ചത്.
വിഷയത്തില്‍ സ്‌കൂള്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു. എല്ലാകുട്ടികളെയും ഒരുപോലെ പരിഗണിക്കുന്നുവെന്ന് സ്‌കൂള്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഹിജാബ് അനുവദിക്കാത്തത് അതിനാലാണെന്നും സ്കൂള്‍ കോടതിയെ അറിയിച്ചു. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതല്ലേയെന്ന് വാദം കേള്‍ക്കലിനിടെ കോടതി വാക്കാല്‍ ചോദിച്ചു.
ഇതിനിടെ സ്‌കൂളില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ അറിയിച്ചു. പ്രശ്നം വഷളാക്കാൻ സ്കൂള്‍ മാനേജ്മെന്റ് ശ്രമിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് വാദിച്ചു. നിലവിലെ സാഹചര്യം നമുക്കെല്ലാം അറിയാം. കുട്ടിക്ക് അവിടെ പഠിക്കാനാവില്ല. വിഷയം ഇനി വഷളാക്കേണ്ടതില്ലെന്നും കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. ഇതിനുപിന്നാലെ തുടര്‍ നടപടിക്കില്ലെന്ന് സര്‍ക്കാരും അറിയിച്ചു. ഇതോടെയാണ് കേസ് ഹൈക്കോടതി കേസ് തീർപ്പാക്കിയത്.
വിദ്യാർഥിനിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റാൻ രക്ഷിതാക്കള്‍ തീരുമാനിച്ചതിനാല്‍ ഹർജിയിലേക്ക് വിഷയങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് തീർപ്പാക്കിയത്. വിഷയം വഷളാക്കരുതെന്നാണ് സർക്കാരിൻറെ താത്പര്യമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു.ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ സാഹോദര്യം ശക്തമായി നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് തീർപ്പാക്കിയത്.
നേരത്തെ, വിദ്യാർത്ഥിനിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന സ്കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഹർജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. സർക്കാരിൻറെ വിശദീകരണത്തിന് ശേഷം കേസ് പരിഗണിക്കാമെന്നാണ് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയത്.
യൂണിഫോമിന്റെ കാര്യത്തില്‍ വ്യക്തിഗത അവകാശങ്ങള്‍ മറികടക്കാന്‍ സ്ഥാപനത്തിന് ആകില്ലെന്ന് അന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 2018 ലെ ഫാത്തിം തസ്‌നിം കേസിലെ കേരള ഹൈക്കോടതി വിധി കോടതി ഉദ്ധരിച്ചാണ് നേരത്തെ ഹൈക്കോടതി കേസില്‍ വിധി പറയുന്നത് മാറ്റിവെച്ചത്.
ഇതിനുപിന്നാലെ കുട്ടിയെ പള്ളുരുത്തി സ്കൂളില്‍ തന്നെ തുടർന്ന് പഠിപ്പിക്കാനാണ് പിതാവ് സ്വീകരിച്ചത്. എന്നാല്‍ കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ സ്കൂള്‍ മാറുകയാണെന്ന് പിതാവ് ഹൈക്കോടതിയില്‍ നിലപാട് അറിയച്ചതോടെയാണ് ദേശീയ ശ്രദ്ധ നേടിയ ഹിജാബ് വിവാദത്തിന് വിരാമമായത്.




