പട്‌ന: ബിഹാറിലെ ഒരു സ്കൂള്‍ അധ്യാപികയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അടിസ്ഥാന ഗണിതംപോലും ചെയ്തുതീർക്കാൻ പാടുപെടുന്ന ഒരു സ്കൂള്‍ അധ്യാപികയുടെ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഇവർക്കാകട്ടെ പ്രതിമാസം 70,000 മുതല്‍ 80,000 രൂപവരെയാണ് ശമ്പളം. അധ്യാപകയുടെ നിലവാരത്തേക്കുറിച്ച് വലിയ വിമർശനങ്ങളാണ് വീഡിയോ ഉയർത്തിയിരിക്കുന്നത്.
അധ്യാപികയോട് അവരുടെ ജോലിയെക്കുറിച്ച് ചോദിക്കുന്നിടത്തുനിന്നാണ് വീഡിയോ തുടങ്ങുന്നത്. അധ്യാപികയായി നിശ്ചിത കാലത്തേക്ക് കരാർ നിയമനമാണെന്നായിരുന്നു അവരുടെ മറുപടി. തുടർന്ന് അധ്യാപികയുടെ മുന്നിലേക്ക് ഒരു ഗണിതപ്രശ്‌നം വെയ്ക്കുന്നു. എന്നാല്‍, ആ ചോദ്യത്തിൻ്റെ ഉത്തരം കണ്ടെത്താനാവാതെ പാടുപെടുന്ന അധ്യാപികയെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രതിമാസം 70,000-80,000 രൂപ ശമ്പളം വാങ്ങിയിട്ടും ഒരു സർക്കാർ സ്‌കൂള്‍ അധ്യാപികയ്ക്ക് അടിസ്ഥാന ഗണിതശാസ്ത്രം പോലും പരിഹരിക്കാൻ കഴിയുന്നില്ലെന്നാണ് വീഡിയോ നല്‍കുന്ന സന്ദേശം. അർഹരായ ഉദ്യോഗാർഥികള്‍ പുറത്ത് സ്വകാര്യ ജോലികള്‍ ചെയ്യുമ്ബോള്‍ ഇവരെപ്പോലെ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് വലിയ ശമ്പളം വാങ്ങി കുട്ടികളെ പഠിപ്പിക്കുന്നതെന്നാണ് അതിലെ കമൻ്റുകള്‍.
വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്. നിരവധിപേർ സർക്കാർ സംവിധാനങ്ങളെ കുറ്റപ്പെടുത്തി. അർഹതപ്പെട്ടവർക്ക് തൊഴില്‍ നല്‍കാനും നല്ല ശമ്പളം നല്‍കാനുമാണ് മിക്കവരും കമൻ്റ് ചെയ്യുന്നത്. സർക്കാർ സ്കൂളുകളില്‍ ഇത്തരം ആളുകളെ നിയമിക്കുന്നത് സാധാരണക്കാരുടെ മക്കളോട് ചെയ്യുന്ന ക്രൂരതയാണെന്നും മറ്റ് ചിലർ പറഞ്ഞു.



