കാഠ്മണ്ഡു: യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ നേപ്പാളില്‍ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു. ദേശീയ സുരക്ഷ പേരിലുള്ള സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരായ ‘ജെൻ സി’കളുടെ പ്രക്ഷോഭം രാജ്യമൊട്ടാകെ കത്തിപ്പടർന്നതിന് പിന്നാലെയാണ് സർക്കാർ തീരുമാനം തിരുത്തിയത്.
ആയിരക്കണക്കിന് യുവാക്കളായിരുന്നു സർക്കാർ തീരുമാനത്തിനെതിരെ തെരുവിലിറങ്ങിയത്.
യുവാക്കളുടെ പ്രക്ഷോഭത്തിനെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 19 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാർലമെൻ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് പോലീസ് വെടിവെപ്പ് നടത്തിയത്. ഇതോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമാവുകയായിരുന്നു. ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം, എക്സ്, യൂട്യൂബ് തുടങ്ങി 26 സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കായിരുന്നു നേപ്പാള്‍ സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.
നേപ്പാള്‍ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നായിരുന്നു സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. രജിസ്റ്റർ ചെയ്യാൻ സോഷ്യല്‍ മീഡിയ കമ്ബനികള്‍ക്ക് ഓഗസ്റ്റ് 28 മുതല്‍ ഒരാഴ്ച സമയം നല്‍കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി നോട്ടീസും നല്‍കി. എന്നാല്‍ മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റ്, വാട്ട്സ്‌ആപ്പ്), ആല്‍ഫബെറ്റ് (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ് ഇൻ എന്നിവയൊന്നും രജിസ്റ്റർ ചെയ്തില്ല. ഇതോടെയാണ് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.
പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതിന് പിന്നാലെ നേപ്പാള്‍ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രി പ്രിഥ്വി സുബ്ബ ഗുരുങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചതായി അറിയിച്ചു. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തത്. പാർലമെൻ്റിന് പുറത്ത് ‘Gen Z’ പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് സർക്കാർ തീരുമാനം മാറ്റിയത്. പ്രക്ഷോഭം അവസാനിപ്പിക്കാൻ മന്ത്രി ഗുരുങ് പ്രതിഷേധക്കാരോട് അഭ്യർഥിക്കുകയും ചെയ്തു.
പ്രതിഷേധക്കാർ പാർലമെൻ്റ് വളപ്പിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കികളും കണ്ണീർ വാതകവും പ്രയോഗിച്ചു. എന്നിട്ടും നിയന്ത്രണ വിധേയമാകാതെ വന്നതോടെയാണ് വെടിവെപ്പ് നടത്തിയത്. ഈ സംഘർഷത്തില്‍ 19 പേർ മരിക്കുകയും 300 ല്‍ അധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
സംഘർഷത്തിനിടെ ഇന്ത്യ – നേപ്പാള്‍ അതിർത്തിയില്‍ ജാഗ്രത നിർദ്ദേശം നല്‍കിയിരുന്നു. നേപ്പാളിലെ പ്രതിഷേധം ഇന്ത്യയിലേക്ക് വ്യാപിക്കാതിരിക്കാൻ അതിർത്തി രക്ഷാ സേനയും (SSB) നിരീക്ഷണം ശക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജാഗ്രത പാലിക്കുന്നത് മുൻകരുതല്‍ മാത്രമാണെന്നും അധികൃതർ അറിയിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് നേപ്പാളിലെ ആഭ്യന്തര മന്ത്രി രമേശ് ലേഖക് നേരത്തെ രാജി വെച്ചിരുന്നു. നേപ്പാളി കോണ്‍ഗ്രസ് നേതാവാണ് രമേശ് ലേഖക്.



