ഒരു രേഖപോലും ബാക്കിയാക്കാതെ ചൈനയിലെത്തിയ കിം. ഇരുന്ന കസേരവരെ തുടയ്ക്കുന്ന വീഡിയോ വൈറല്‍

ബീജിങ് : അങ്ങേയറ്റം ദുരൂഹത നിറഞ്ഞ ഭരണാധികാരിയാണ് ചൈനയിലെത്തിയ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഉത്തരകൊറിയയില്‍ അദ്ദേഹം പ്രഖ്യാപിക്കുന്ന പല തീരുമാനങ്ങളും വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ ചൈന സന്ദര്‍ശനത്തിന്റെ ഭാഗമായെത്തിയ കിമ്മിന്റെ വിരലടയാളം കസേരയില്‍ നിന്നും മേശയില്‍ നിന്നും സഹായികളായ ഉദ്യോഗസ്ഥര്‍ മായിച്ചുകളഞ്ഞ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കിം ഇരുന്ന കസേരയിലെയും സ്പര്‍ശിച്ച ഡെസ്‌ക്കിലെയും വിരലടയാളങ്ങള്‍ മായ്ച്ചുകളഞ്ഞത്. എല്ലാവിധ ഡിഎന്‍എ വിവരങ്ങളും ഇല്ലാതാക്കുന്നതിനാണ് വിരലടയാളങ്ങള്‍ നീക്കം ചെയ്തതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ അലാസ്‌ക സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ മൂത്രവും മലവും ശേഖരിച്ച്‌ റഷ്യയിലേക്ക് കൊണ്ടുപോയത് വലിയ വാര്‍ത്തയായിരുന്നു. 72 വയസ്സുള്ള പുടിന്റെ മലത്തിന്റെ സാമ്ബിളുകള്‍ വിദേശ ശക്തികള്‍ ശേഖരിച്ച്‌ പരിശോധന നടത്തി അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ മനസ്സിലാക്കാതിരിക്കാനായിരുന്നു ഈ അസാധാരണ നടപടി.

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ചൈന നടത്തിയ ഏറ്റവും വലിയ സൈനിക പരേഡില്‍ പങ്കെടുക്കാനാണ് കിം ചൈനയില്‍ എത്തിയത്. 2019 ന് ശേഷം ആദ്യമായിട്ടാണ് കിം ചൈനയിലേക്ക് പോകുന്നത്. 2011ല്‍ അധികാരമേറ്റതിനുശേഷം 10 വിദേശ യാത്രകള്‍ മാത്രമാണ് കിം നടത്തിയത്. 24 മണിക്കൂര്‍ സമയമെടുത്ത് പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള ട്രയിനിലാണ് കിം ചൈനയിലെത്തിയത്.