ട്രെയിനിൽ നിന്നും ഇറക്കിവിട്ട ‘ദൈവം’ കോപിച്ചു; എന്നിട്ടും ട്രെയിൻ മറിഞ്ഞില്ല

ഹൈദരാബാദ്: ‘ദൈവതുല്യരായവര്‍ക്ക് ടിക്കറ്റെടുക്കേണ്ട ആവശ്യമില്ല. ടിക്കറ്റ് ഇല്ലാത്തതിനാല്‍ എന്നെ ട്രെയിനുകളില്‍നിന്ന് പുറത്താക്കി. അതുകൊണ്ടാണ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്’- തമിഴ്‌നാട്ടിലെയും തെലങ്കാനയിലെയും റെയില്‍വേ ട്രാക്കുകളില്‍ അട്ടിമറി ശ്രമം നടത്തിയതിന് പിടിയിലായ ഒരാളുടെ വാക്കുകളാണിത്. സ്വയം ആള്‍ദൈവമെന്ന് അവകാശപ്പെടുന്ന ഓം എന്ന പേരിലറയിപ്പെടുന്ന ഒഡീഷ സ്വദേശിയാണ് പിടിയിലായത്. ഏപ്രില്‍ 26-നും 29 നും ഇടയില്‍ ആവടി അമ്പത്തൂര്‍, അരക്കോണം എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി നടന്ന ട്രെയിന്‍ അട്ടിമറി ശ്രമം രാജ്യവ്യാപകമായി ആശങ്കകള്‍ പരത്തിയിരുന്നു. സംഭവത്തില്‍ ദേശീയ ഏജന്‍സിയായ എന്‍.ഐ.ഐയും അന്വേഷണത്തില്‍ പങ്കുചേര്‍ന്നിരുന്നു.

രണ്ടാഴ്ച മുന്‍പ് ഹൈദരാബാദില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. കച്ചഗുഡയ്ക്കും ബുദ്വേലിനും ഇടയിലുള്ള പാളങ്ങളില്‍ അട്ടിമറിശ്രമം നടത്തിയതിന് പിന്നാലെയായിരുന്നു ഇത്. താന്‍ ദൈവതുല്യനാണെന്നും ട്രെയിനില്‍ ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ലെന്നുമാണ് ഇയാള്‍ പറയുന്നത്.

ടിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ ട്രെയിനുകളില്‍നിന്ന് ഇറക്കിവിട്ടതിന്റെ ദേഷ്യത്തിലാണ് താന്‍ റെയില്‍വേ ട്രാക്കുകളില്‍ ലോഹവസ്തുക്കളും കല്ലുകളും വച്ചതെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. നിരവധി തവണ അട്ടിമറിശ്രമം നടത്തിയ ഇയാളുടെ പ്രവൃത്തിമൂലം തലനാരിഴയ്ക്കാണ് പലപ്പോഴും ട്രെയിനുകള്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.

അരക്കോണത്ത് ആറ് റെയില്‍വേ ട്രാക്കുകള്‍ ചേരുന്നിടത്ത് ഇരുമ്പ് ദണ്ഡുകളും കല്ലുകളും തിരുകിവെച്ചിരുന്നു. തിരുപ്പതി-പുതുച്ചേരി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റ് സിഗ്‌നല്‍ തകരാര്‍ ശ്രദ്ധിക്കുകയും സമയത്ത് ട്രെയിന്‍ നിര്‍ത്തുകയും ചെയ്തതുകൊണ്ട്
മാത്രമാണ് വലിയ അപകടം ഒഴിവാക്കാനായത്.

43-വയസ്സുള്ള ഇയാള്‍ ഹരിദ്വാര്‍ സ്വദേശിയാണെന്നും ഓം എന്നാണ് പേരെന്നുമാണ് പോലീസിനോട് പറഞ്ഞത്. താന്‍ ആത്മീയ യാത്രയിലാണെന്നും ഇയാള്‍ മൊഴി നല്‍കി. തമിഴ്‌നാട് റെയില്‍വേ പോലീസ് ഇയാളേക്കുറിച്ചുള്ള അന്വേഷണത്തിനായി ഹരിദ്വാറിലേക്ക് പോയെങ്കിലും ഓം എന്ന പേരിലുള്ള ഒരാളേക്കുറിച്ച് അവിടെനിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ല. ഇയാളുടെ യഥാര്‍ത്ഥ പേര് വിജയ്കുമാര്‍ എന്നാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. മുമ്പ് ഒരു മഠത്തില്‍ താമസിച്ചിരുന്നതായും പല സംസ്ഥാനങ്ങളിലും ഇലക്ട്രീഷ്യനായി ജോലിചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. അറസ്റ്റിലായ ഇയാളെ കഴിഞ്ഞയാഴ്ച ട്രാന്‍സിറ്റ് റിമാന്‍ഡില്‍ ചെന്നൈയില്‍ എത്തിച്ചിട്ടുണ്ട്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും