വാഷിങ്ടണ്‍ ഡി.സി: യു.എസിലെ പാർട് ടൈം ജോലികള്‍ ഉപേക്ഷിക്കാൻ നിർബന്ധിതരായി ഇന്ത്യൻ വിദ്യാർഥികള്‍. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിദ്യാർത്ഥികള്‍ പ്രതിസന്ധി നേരിടേണ്ടി വന്നത്.
ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികള്‍ യു.എസില്‍ പഠിക്കുന്നുണ്ട്. ഇവരില്‍ വലിയ പങ്ക് വിദ്യാർഥികളും പഠനത്തോടൊപ്പം പാർട് ടൈം ജോലികള്‍ ചെയ്ത് വരുമാനം കണ്ടെത്തുന്നവരാണ്. എന്നാല്‍, ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഇത്തരം ജോലികള്‍ ചെയ്യുന്നത് നിയമവിരുദ്ധമാകുമോയെന്ന ഭയത്താലാണ് വിദ്യാർഥികള്‍ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നത്. ഒരു അമേരിക്കൻ കോളേജില്‍ സീറ്റ് ലഭിക്കാൻ തങ്ങള്‍ നേടിയ കനത്ത ലോണുകള്‍ കണക്കിലെടുക്കുമ്ബോള്‍ അവർക്ക് അവരുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ല എന്ന സ്ഥിതയാണ്.
യു.എസിലെ നിയമപ്രകാരം എഫ്-1 വിസയിലുള്ള വിദ്യാർഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂർ വരെ ക്യാമ്ബസിനുള്ളില്‍ ജോലി ചെയ്യാം. എന്നിരുന്നാലും, വാടക, പലചരക്ക് സാധനങ്ങള്‍, മറ്റ് ജീവിതച്ചെലവ് എന്നിവയ്ക്കായി പല വിദ്യാർത്ഥികളും പലപ്പോഴും കാമ്ബസിന് പുറത്തുള്ളതും റെസ്റ്റോറൻ്റുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍ അല്ലെങ്കില്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലെ രേഖകളില്ലാത്ത ജോലികളിലേക്കും തിരിയുന്നു. താമസ വാടക ഉള്‍പ്പെടെയുള്ള ജീവിതച്ചെലവുകള്‍ നേരിടാൻ ഇത്തരം പാർട് ടൈം ജോലികള്‍ കൂടിയേ തീരൂവെന്ന് പല വിദ്യാർഥികളും ചൂണ്ടിക്കാട്ടുന്നു. ഇമിഗ്രേഷൻ നയങ്ങളുടെ കുരുക്ക് മുറുക്കാനും കർശനമായ നിയമങ്ങള്‍ നടപ്പാക്കാനും പുതിയ ഭരണകൂടം സൂചന നല്‍കിയതോടെ വിദ്യാർത്ഥികള്‍ അവരുടെ ഭാവി അപകടത്തിലാക്കാൻ തയ്യാറാകാതെ അവ ഉപേക്ഷിക്കുകയാണ്.
എന്നാല്‍, ഏറിയ പങ്ക് വിദ്യാർഥികളും ക്യാമ്ബസിന് പുറത്ത് പാർട് ടൈം ജോലി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. ഇവയിലേറെയും രേഖകളിലില്ലാത്ത ജോലിയുമാണ്. ഇങ്ങനെ ജോലിയിലേർപ്പെടുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികള്‍. അനധികൃത തൊഴിലാളികളെ കണ്ടെത്തുന്ന കൂട്ടത്തില്‍ തങ്ങളെയും പിടികൂടിയാല്‍ നാടുകടത്തുമോയെന്നതാണ് ഭയം. ഇതോടെ നിരവധി വിദ്യാർഥികള്‍ ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ജോലി ഉപേക്ഷിച്ചുകഴിഞ്ഞു. ഏതാനും മാസങ്ങള്‍ ജോലിയില്‍ നിന്ന് മാറിനില്‍ക്കാനും പിന്നീട് സാഹചര്യം വിലയിരുത്തി മുന്നോട്ടുപോകാനുമാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ ജൻമാവകാശ പൗരത്വം അവസാനിപ്പിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സിസേറിയൻ വഴിയുള്ള പ്രസവത്തിന് ഇന്ത്യൻ ദമ്ബതിമാർ തിരക്ക് കൂട്ടുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 20ഓടെ യു.എസിലെ ജൻമാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. ഫെബ്രുവരി 19നുള്ളില്‍ യു.എസില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമേ ജൻമാവകാശ പൗരത്വത്തിന് അർഹതയുണ്ടാവുകയുള്ളൂ. എന്നാല്‍, ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അപ്പീലിനൊരുങ്ങുകയാണ് ട്രംപ്.




