നാല് പിഞ്ചോമനകള കനാലിലെറിഞ്ഞ് യുവതിയുടെ ആത്മഹത്യാശ്രമം; രണ്ടു കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ യുവതി തന്റെ നാലു കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. ഇതില്‍ രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു.

നിദഗുണ്ഡി താലൂക്കില്‍ തിങ്കളാഴ്ചയാണ് സംഭവം. അഞ്ചു വയസ്സുകാരിയായ തനുശ്രീ, മൂന്ന് വയസ്സുള്ള സുരക്ഷ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പതിമൂന്ന് മാസം പ്രായമുള്ള ഇരട്ടകളായ ആണ്‍കുട്ടികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

നിംഗരാജു ഭജന്‍ത്രി എന്നയാളുടെ ഭാര്യ ഭാഗ്യശ്രീ ഭജന്‍ത്രി (26) ആണ് ഈ ക്രൂരത ചെയ്തത്. കോലാര്‍ ജില്ലയിലെ തെലഗി ഗ്രാമത്തിലുള്ള കുടുംബമാണിത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ‘നിംഗരാജു ഭജന്‍ത്രി വലിയ തുക ലോണെടുത്തിരുന്നു. ഈ ബാധ്യത തീര്‍ക്കാന്‍ കുടുംബസ്വത്ത് തനിക്കും സഹോദരന്മാര്‍ക്കും വീതിച്ചുനല്‍കാന്‍ ഇയാള്‍ തന്റെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിതാവ് ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് ഇയാള്‍ ഇത് സംബന്ധിച്ച് ഭാര്യയെ കുറ്റപ്പെടുത്തല്‍ പതിവായിരുന്നു.

ഇതിനിടെ ഇവര്‍ കുടുംബസമേതം ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോയി. വഴിയില്‍ ബൈക്കില്‍ ഇന്ധനം തീര്‍ന്നു. നിംഗരാജു ഭജന്‍ത്രി ഭാര്യയോടും മക്കളോടും കനാലിന് സമീപം നില്‍ക്കാന്‍ ആവശ്യപ്പെട്ട് പെട്രോള്‍ വാങ്ങാന്‍ പോയി.

എന്നാല്‍ തിരിച്ചെത്തിയപ്പോഴേക്കും ഭാഗ്യശ്രീ നാല് കുട്ടികളെയും കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം സ്വയം എടുത്തുചാടുകയും ചെയ്തിരുന്നു. ഇതിനിടെ ഒരു മത്സ്യത്തൊഴിലാളി ഭാഗ്യശ്രീയെ രക്ഷപ്പെടുത്തി. തുടര്‍ന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. യുവതി അപകടനില തരണം ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും’ പോലീസ് അറിയിച്ചു.