കഞ്ഞികുടിമുട്ടിച്ചവന്‍ കസ്റ്റഡിയില്‍; കാറ്ററിംഗിന്റെ പേരിലെ തട്ടിപ്പുകാരനെ പോലീസ് പൊക്കി

കോട്ടയം: വിവാഹച്ചടങ്ങുകളിൽ ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ വാങ്ങി വഞ്ചിച്ച കാറ്ററിംഗ് ഉടമ പൊലീസിന്റെ പിടിയിൽ.

കാഞ്ഞിരപ്പള്ളി ‘ഉദയം കാറ്ററിംഗ് ആന്റ് ഇവന്റ്സ്’ ഉടമ വിഷ്ണുമോഹനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം കഞ്ഞിക്കുഴി, മുണ്ടക്കയം, എറണാകുളം പെരുമ്പാവൂർ എന്നിവിടങ്ങളിൽ നടന്ന മൂന്ന് വിവാഹങ്ങൾക്കാണ് ഇയാൾ ഭക്ഷണം കൊടുക്കാതെ മുങ്ങിയത്.

ഓൺലൈൻ വഴിയാണ് ഉപഭോക്താക്കൾ ഉദയം കാറ്ററിംഗിനെക്കുറിച്ച് അറിഞ്ഞത്. ഇയാളുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച് വിവിധ കുടുംബങ്ങൾ മുൻകൂറായി പണവും നൽകി.

മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലും എറണാകുളം പെരുമ്പാവൂരിലും നടന്ന വിവാഹങ്ങൾക്കാണ് ദുരനുഭവമുണ്ടായത്. നിശ്ചയിച്ച സമയമായിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.

പ്രതിസന്ധി ഘട്ടത്തിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം വരുത്തിയാണ് വിവാഹത്തിനെത്തിയ അതിഥികൾക്ക് നൽകിയത്.

പെരുമ്പാവൂർ സ്വദേശികളിൽ നിന്ന് മാത്രം മൂന്ന് ലക്ഷത്തിലധികം രൂപയാണ് വിഷ്ണു തട്ടിയെടുത്തത്. മറ്റ് രണ്ട് കുടുംബങ്ങളും ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകിയിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ സമാനമായ രീതിയിൽ ഈ കാറ്ററിംഗ് സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് മുമ്പും തട്ടിപ്പുകൾ ഉണ്ടായിട്ടുണ്ടെന്നാരോപിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

നിലവിൽ കഞ്ഞിക്കുഴിയിലെ പരാതി കോട്ടയം ഈസ്റ്റ് പൊലിസും, ചോറ്റിയിലെ പരാതി മുണ്ടക്കയം പൊലിസുമാണ് അന്വേഷിക്കുന്നത്. കൂടുതൽ പരാതികൾ ലഭിക്കുമെന്ന നിഗമനത്തിലാണ് പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.