ലാന്റിംഗിനിടെ ആമസോണ്‍ കാര്‍ഗോ വിമാനം തകര്‍ന്നു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കാര്‍ഗോ വിമാനം തകര്‍ന്ന് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ആമസോണ്‍ കാര്‍ഗോ വിമാനമാണ് ലാന്റിംഗിനിടെ മിയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തകര്‍ന്നത്. പ്രാദേശിക സമയം രണ്ട് മണിക്ക് മുന്‍പ് ആയാണ് ബോയിംഗ് 767-300 കാര്‍ഗോ വിമാനം തകര്‍ന്നത്. ലാന്റിംഗിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വിമാനത്താവളത്തിന് സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളെയും ഇടിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പ്രാദേശിക ഭരണകൂടത്തില്‍ നിന്നും അധികൃതരില്‍ നിന്നും വിവരം തേടുകയാണെന്ന് ആമസോണ്‍ അധികൃതര്‍ പ്രതികരിച്ചു.

അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീയും പുകയും നിയന്ത്രിക്കുകയാണ്. വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളുടെയും സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ഉത്തരവിട്ടു. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ലേബര്‍ ഡേ വാരാന്ത്യത്തിലാണ് അപകടം നടന്നിരിക്കുന്നത്.

അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലും നിരവധി പേര്‍ കുടുങ്ങിയിരുന്നു. അപകടകാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഇതില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.