യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ 12 മരണം; മരിച്ചവരിൽ ഇന്ത്യക്കാരനും

കീവ്: ചൊവ്വാഴ്ച യുക്രെയ്നില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം പേര്‍ക്ക് പരിക്കേറ്റു. യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയാണ് വിവരങ്ങള്‍ സ്ഥിരീകരിച്ചത്. മരിച്ച ഇന്ത്യന്‍ പൗരന്റെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയം അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ ആക്രമണം ആരംഭിച്ചത്. റഷ്യ ബാലിസ്റ്റിക്, ക്രൂയിസ്, ആന്റി-റഡാര്‍ മിസൈലുകള്‍, 218 ഡ്രോണുകള്‍, ഡെക്കോയ്കള്‍ എന്നിവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തിയെന്ന് യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഡ്രോണുകളില്‍ മൂന്നിലൊന്ന് ഭാഗവും ജെറ്റ് പവര്‍ ഉള്ളവയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

യുക്രേനിയന്‍ തലസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസം റഷ്യ നടത്തിയ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ കീവ്, ഒഡെസ മേഖലകളായിരുന്നു. നിരവധി പ്രദേശങ്ങളിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കും ജനവാസ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ‘ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരനുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു, ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേ-റ്റെന്നും അദ്ദേഹം പറഞ്ഞു. എക്‌സ് പോസ്റ്റ് പങ്കുവെച്ചാണ് വിവരങ്ങള്‍ അറിയിച്ചത്.

കീവിലെ ഒരു റെയില്‍വേ ഡിപ്പോയിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും സെലെന്‍സ്‌കി പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തനം നടക്കുന്നതായും സെലന്‍സ്‌കി അറിയിച്ചു.