കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ്; ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കി

ഒട്ടാവ:കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് പുനര്‍നാമകരണം ചെയ്യുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. തടാകത്തിന്റെ വിസ്തൃതിയുടെ ഏകദേശം 52 ശതമാനവും കാനഡയിലാണെന്നിരിക്കെയാണ് നീക്കം. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന ട്രംപിന്റെ ആഹ്വാനം ഉള്‍പ്പെടെ കാനഡയ്ക്കെതിരായ ആവര്‍ത്തിച്ചുള്ള ട്രംപിന്റ സമ്മര്‍ദ്ദത്തിന്റെയും തീരുവ പ്രഖ്യാപനത്തിന്റെയും പശ്ചാത്തലത്തിലാണ് ‘ലേക്ക് ഒന്റാറിയോ’ ഉത്തരവ്. വിഷയത്തില്‍ കാനഡ ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല.

വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. അമേരിക്കയുടെ 700 ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ തീരുവ ചുമത്തുമെന്ന് കാനഡ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 8 മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും. 20 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ക്കാണ് തീരുവ ഏര്‍പ്പെടുത്തുക. യുഎസിന്റെ സ്റ്റീല്‍, അലുമിനിയം, തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് കാനഡ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കനേഡിയന്‍ ഇറക്കുമതികള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്നാണ് കാനഡ മറുപടിയായി തിരിച്ചും തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കാനഡയുടെ ഈ തീരുമാനം ഒട്ടാവയിലെ ഒരു പരിപാടിയില്‍ വച്ച് കനേഡിയന്‍ ധനകാര്യ വകുപ്പ് മന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പാണ് പ്രഖ്യാപിച്ചത്. ആഭ്യന്തര വിതരണ ശൃംഖലകളെ സംരക്ഷിച്ചുകൊണ്ട് തന്നെ, പ്രധാനപ്പെട്ട യുഎസ് കയറ്റുമതി മേഖലകളില്‍ പരമാവധി സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താനാണ് കാനഡ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.