ഷാജി ആലുവിള
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിക്കടുത്ത് ശൂരനാട്ടുള്ള പെന്തക്കോസ്ത് സെമിത്തേരി സംരക്ഷിക്കപ്പെടണമെന്നുള്ള ആവശ്യവുമായി പെന്തക്കോസ്തുകാർ രംഗത്ത്.
ശൂരനാട് തെക്ക് പഞ്ചായത്ത് ഓഫീസിൻ്റെ മുമ്പിൽ ശവപ്പെട്ടി വെച്ചുകൊണ്ടുള്ള ധർണ്ണയും ഉപവാസ പ്രതിഷേധവും നടക്കുകയാണ്.അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച് ഓഫ് ഗോഡ്, എന്നീ സഭകളുടെ പൊതുസെമിത്തേരി ക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു അയൽവാസി പഞ്ചായത്തിൽ പരാതി കൊടുത്തതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. നാല് സഭകളിൽ നിന്നായി നൂറിൽ കൂടുതൽ കുടുംബങ്ങളുടെ ഈ സെമിത്തേരി സംരക്ഷിക്കപ്പെടണമെന്നുള ആവശ്യം കണ്ടില്ല എന്ന് നടിക്കുകയാണ് പഞ്ചായത്ത് അധികൃതർ.
ഏകദേശം 55 വർഷമായി ഈ സെമിത്തേരിയിൽ ശവസംസ്കാരം നടക്കുന്നുണ്ട്. നാളിതുവരെയും യാതൊരു എതിർപ്പും അവിടെ ഉണ്ടായിട്ടില്ല എന്ന് സെമിത്തേരി ചുമതലക്കാർ പറയുന്നു.
വിദേശ പൗരത്വമുള്ള ഒരു വ്യക്തി സെമിത്തേരിയോട് ചേർന്ന് വീട് പണിയുവാൻ തുടങ്ങിയതിന് ശേഷമാണ് സെമിത്തേരി പ്രശ്നം ഉടലെടുത്തത്. ഇയാളുടെ രാഷ്ട്രീയ സ്വാധീനവും പിടിപാടും കൊണ്ട് സെമിത്തേരിക്കും വിശ്വാസികൾക്കും എതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കയായിരുന്നു.
സെമിത്തേരിയോട് ചേർന്നുള്ള ഭൂമിയിൽ നിന്നും വൻ തോതിൽ മണ്ണ് നീക്കം ചെയ്യുന്നു എന്ന് പറഞ്ഞു സഭക്കാർ നേരത്തെ ജിയോളജി വകുപ്പിനും പഞ്ചത്തിനും പരാതി നൽകിയിരുന്നു. അവരാരും അത് പരിഗണിച്ചില്ല എന്ന ആക്ഷേപവും ഉയരുന്നു. ഈ സാഹചര്യത്തിലാണ് സെമിത്തേരിക്കെതിരെ ചിലർ കോടതിയെ സമീപിച്ചിരിക്കുന്നത്.
1971 മുതൽ ഈ സെമിത്തേരി പെന്തക്കോസ്തുകാർ ഉപയോഗിച്ച് തുടങ്ങിയതാണ്. അന്ന് പരിസരത്ത് മറ്റ് വീടുകൾ ഇല്ലായിരുന്നു. 2007 ൽ സെമിത്തേരിയോട് ചേർന്ന് ഒരാൾ വീട് പണിയുകയും 2023 ൽ അത് പുതുക്കി പണിയുകയും ചെയ്തു. അതിനു ശേഷമാണ് വിദേശ പൗരത്വമുള്ള ആളിൻ്റെ വസ്തുവിൽ നിന്നും മണ്ണ് നീക്കം ചെയ്ത് മറ്റൊരു വീട് പണി തുടങ്ങുന്നത്. ഓർത്തഡോക്സ് സഭയുടെ സെമിത്തേരിയും ഈ വീടിനോട് ചേർന്നാണ് കിടക്കുന്നത്. എന്നാൽ പെന്തക്കോസ്ത്കാർ വർഷങ്ങളായി ഉപയോഗിച്ച് വരുന്ന സെമിത്തേരിയോട് മാത്രമാണ് അവർക്ക് പരാതി. പഞ്ചായത്തിൽ നിന്നുള്ള വിവരം അനുസരിച്ച് 2023 ൽ പുതുക്കി പണിത വീടിൻ്റെ രേഖ പഞ്ചായത്തിൽ ഇല്ല എന്നും അധികൃതർ അറിയിച്ചുവെന്ന് അജി പള്ളിക്കൽ ക്രൈസ്തവ ചിന്തയോട് പറഞ്ഞു. കളക്ടറിൽനിന്നുള്ള ലൈസൻസ് ലഭിക്കുന്നത് വരെ സെമിത്തേരി ഉപയോഗിക്കരുത് എന്നാണ് കോടതി നിർദ്ദേശം.
അധികൃതരുടെ അവഗണനക്കെതിരെ നാളെ പ്രതിക്ഷേധറാലിയും പൊതുസമ്മേളനവും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് ഇവിടുത്തെ പെന്തക്കോസ്ത് സഭകൾ.




