തൃശ്ശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കടുക്കാത്ത വിദ്യാർഥികളെ രാജ്യവിരുദ്ധരായി ചിത്രീകരിച്ച് സ്കൂൾ ഉടമ. വീട്ടിലിരിക്കുന്നവർ പാകിസ്താനിലേക്ക് പോകേണ്ടവരാണെന്ന മാളാ ഇന്റർനാഷണൽ സ്കൂൾ മേധാവി ഡോ. രാജു ഡേവിസിന്റെ പ്രസ്താവന വിവാദമായി. സ്വാതന്ത്ര്യദിനത്തിൽ എത്താതിരുന്നവരെ ക്ലാസിൽ കയറ്റില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
രക്ഷിതാക്കൾ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സ്കൂൾ ഉടമയുടെ സന്ദേശം വന്നത്. വിദ്യാർഥികൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, വിവിധ കാരണങ്ങളാൽ എത്താൻ കഴിയാത്തവരെയാണ് ഇത്തരത്തിൽ രാജ്യദ്രോഹികളായി ചിത്രീകരിച്ചത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി സ്കൂൾ ഉടമ രംഗത്തെത്തി. “സ്കൂളിൽ വരാത്തവർ പാകിസ്താനിലേക്ക് പോകണമെന്നാണ് ഞാൻ പറഞ്ഞത്. അറബ് രാജ്യങ്ങളിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്നല്ല. പാകിസ്താൻ ഇന്ത്യയുടെ ശത്രുരാജ്യമാണ്. എന്റെ രാജ്യസ്നേഹവും മതനിരപേക്ഷതയും എന്നെ ആരും പഠിപ്പിക്കേണ്ടതില്ല”, എന്നും ഇയാൾ രണ്ടാമത്തെ സന്ദേശത്തിൽ അവകാശപ്പെട്ടു.
ഏതെങ്കിലും കാരണവശാൽ സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ എത്താതിരുന്നാൽ കുട്ടികൾ എങ്ങനെയാണ് രാജ്യസ്നേഹമില്ലാത്തവരായി മാറുന്നതെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.




