യു എസ് ആക്രമണം നിർത്തി ;13-ദിവസങ്ങള്‍ക്ക് ശേഷം ഇറാനിൽ സമാധാനത്തിൻ്റെ രാത്രി

തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ 13 ദിവസത്തിന് ശേഷം ഇറാന് മേലുള്ള അമേരിക്കയുടെ ആക്രമണങ്ങള്‍ക്ക് താത്കാലിക വിരാമം. കഴിഞ്ഞ രാത്രി ഇറാന് നേരെ ആക്രമണം നടന്നില്ലെന്നാണ് വിവരം. ഇറാനുമായി നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. എന്നാല്‍ ട്രംപിന്റെ വാദം തള്ളി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. 11 അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ തകര്‍ത്തെന്നും 200 യുഎസ് സേനാംഗങ്ങള്‍ കൊപ്പെട്ടെന്നുമുള്ള അവകാശവാദമാണ് ഇറാന്‍ ഉന്നയിക്കുന്നത്.

അതേസമയം അമേരിക്ക കൂടുതല്‍ ആക്രമണം നടത്തിയേക്കില്ലെന്നാണ് സൂചന. ട്രംപ് ആക്രമണത്തിന് അനുമതി നല്‍കിയില്ലെന്നാണ് വിവരം. ഇസ്രായേലിന്റെ സൈനിക നീക്കങ്ങള്‍ തടഞ്ഞതായും വിവരമുണ്ട്. അതേസമയം ഒമാന്‍-ഇറാന്‍ ഹോര്‍മൂസ് കരാര്‍ ചര്‍ച്ചകള്‍ സജീവമെന്നാണ് സൂചന. ഇത് സംബന്ധിച്ച കരാര്‍ ഒരാഴ്ചയ്ക്കകം ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. ഒമാന്‍ സംഘം ഇറാനിലെത്തിയാണ് ചര്‍ച്ച നടത്തുന്നത്.

എന്നാല്‍ ചെങ്കടലില്‍ ആശങ്കയായി ഹൂതികള്‍ സൗദിക്ക് മേല്‍ ആക്രണം നടത്തുകയാണ്. ചെങ്കടല്‍ തീരത്തെ ജിസാന്‍, യാന്‍ബു എന്നിവിടങ്ങളിലെ അരാംകോ എണ്ണ ശാലകള്‍ക്ക് നേരെ ഹൂതികള്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഹൊദൈദ തുറമുഖത്തും കമറാന്‍ ദ്വീപിലും സൗദി നേതൃത്വത്തിലുള്ള സഖ്യസേന തിരിച്ചടിയും നടത്തി. ഇതിനിടെ കാസ്പിയന്‍ കടലില്‍ ഇറാനിയന്‍ കപ്പലിനു നേരെ കീവ് നടത്തിയ ബോംബാക്രമണത്തില്‍ ഒരു നാവികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഉക്രെയ്ന്‍ നയതന്ത്രജ്ഞരെ ഇറാന്‍ വിളിച്ചുവരുത്തിയിരിക്കുകയാണ്.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ഇതൊരു അന്താരാഷ്ട്ര ജലപാതയാണെന്നും, എല്ലാവിധ വാണിജ്യ-സൈനിക ഗതാഗതത്തിനും ഇത് തുറന്നുകൊടുക്കേണ്ടതാണെന്നും, അതിനാല്‍ ഈ കടലിടുക്കിലൂടെയുള്ള സഞ്ചാരത്തെ ഒരു പ്രത്യേക രാജ്യം മാത്രം നിയന്ത്രിക്കാന്‍ പാടില്ലെന്നുമാണ് അമേരിക്കയുടെ പരമ്പരാഗത നിലപാട്. കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള തങ്ങളുടെ നീക്കങ്ങളെ ന്യായീകരിക്കാന്‍ ഇറാന്‍ അമേരിക്കയുമായി ഒപ്പുവച്ച ധാരണാപത്രത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഏറ്റവും ഉചിതമായിരിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലയിരുത്തുന്നത്.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ