സര്‍ക്കാര്‍ ജോലിക്കും സ്വത്തിനും വേണ്ടി മകൾ അമ്മയെ കൊന്നു; പിതാവിന്‍റ മരണത്തിലും മകളെന്ന് സംശയം

ജയ്പുര്‍ :രാജസ്ഥാനിലെ ജയ്പുരിൽ സർക്കാർ ജോലിയും സ്വത്തും സ്വന്തമാക്കാൻ അമ്മയെ വാഹനം ഇടിപ്പിച്ചു കൊന്ന യുവതിയ്ക്ക് എതിരെ ഗുരുതര ആരോപണം. കേസിൽ അറസ്റ്റിലായ ആയുഷി ശർമയ്ക്ക് പിതാവിന്റെ മരണത്തിലും പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം പരാതി നൽകി. 2025 ഏപ്രിലിലാണ് ആയുഷിയുടെ പിതാവ് വിജയ് ശർമ മരിച്ചത്. ഇത് കൊലപാതകമാണെന്നും ഇതിനും പിന്നിലും ആയുഷിയാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

നീരജയുടെ സഹോദരനും ആയുഷിയുടെ അമ്മാവനുമായ രാകേഷ് ശർമയാണ് പുതിയ പരാതി നൽകിയത്. രാജസ്ഥാൻ ഹൈക്കോടതിയിലെ കോർട്ട് മാസ്റ്റർ ആയിരുന്ന വിജയ് ശർമ അസുഖബാധിതനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അസുഖം ഭേദമായി വരുകയായിരുന്നു. വിജയ് ശർമയ്ക്ക് കൃത്യമായ ചികിത്സ ലഭിക്കാതിരിക്കാൻ ആയുഷി ഇടപെട്ടെന്നാണ് രാകേഷിന്റെ ആരോപണം. ആയുഷിയുടെ ബന്ധുവായ ബൽറാമിനൊപ്പം ചേർന്ന് വിജയ്‍‍യെ ചികിത്സയ്ക്കെന്ന് പറഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നും മൂന്നുമാസം വരെ എവിടേക്കാണ് വിജയ്നെ മാറ്റിയതെന്ന് മറ്റു കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. വിജയിനെ നിവിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പിന്നീട് ആയുഷി കുടുംബത്തെ അറിയിച്ചു. ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കുറച്ചു ദിവസത്തിന് ശേഷം പിതാവിനെ ആയുഷി വീട്ടിലേക്ക് കൊണ്ടുവന്നു. അവിടെ വച്ചാണ് വിജയ് മരിച്ചത്.

വിജയ്‌യുടെ അന്ത്യകർമങ്ങൾ ആയുഷിയും ബൽറാമും ചേർന്നാണ് നടത്തിയത്. പിന്നാലെ പിതാവിന്റെ സർക്കാർ ജോലി തനിക്കു ലഭിക്കണം എന്നും കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. ആയുഷി അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും രാകേഷിന്റെ പരാതിയിൽ പറയുന്നു. ‘‘ഫീഡിങ് ട്യൂബ് മാറ്റി പിതാവിനെ കൊല്ലാൻ കഴിയുമെങ്കില്‍, നിങ്ങളെ കൊല്ലാൻ എളുപ്പമാണ്’’ എന്നാണ് ആയുഷി അമ്മ നീരജയോട് പറഞ്ഞത്. പിന്നാലെ വാട്സാപ്പിൽ തനിക്കിനി രണ്ടു ദിവസം മാത്രമേ ഉള്ളു എന്ന തരത്തിൽ നീരജ പോസ്റ്റ് ചെയ്തിരുന്നെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ജൂലൈ 3-നാണ് ആയുഷിയുടെ അമ്മയും സർക്കാർ ജീവനക്കാരിയുമായ നീരജ് ശർമയെ ജയ്‌പുരിലെ പ്രതാപ് നഗറിൽ വച്ച് കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. റോഡപകടമെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. എന്നാൽ പൊലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് വ്യക്തമായി. കേസിൽ ആയുഷി ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയുഷിയെ സഹായിച്ച ബന്ധു ബൽറാം ഒളിവിലാണ്. അമ്മയോടുള്ള പകയും കുടുംബ സ്വത്ത് തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് ആയുഷി പൊലീസിനോട് സമ്മതിച്ചിരുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും