ചിക്കാഗോ പിസിനാകിലെ റൈറ്റേഴ്സ് ഫോറം മീറ്റിങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ഹോളിന്റെ പുറകിൽ വീൽചെയറിൽ ഇരിക്കുന്ന ഗ്രേസമ്മ ഈപ്പനെ പ്രശസ്ത എഴുത്തുകാരനും പ്രാസംഗികനും ഓറൽ റോബർട്ട് യൂണിവേഴ്സിറ്റിയുടെ മുൻ ഡീനുമായ ഡോ തോംസൺ കെ മാത്യുവും ഭാര്യ മോളി മാത്യുവും കണ്ടത്.
തന്റെ ഭർത്താവ് കെ എം ഈപ്പനെ റൈറ്റേഴ്സ് ഫോറം പ്രവർത്തകർ ലൈഫ് ടൈം അച്ചിവ്മെന്റ് പുരസ്‌കാരം നൽകി ആദരിക്കുന്നത് നേരിൽ കാണുന്നതിനുവേണ്ടിയാണ് ഗ്രേസമ്മ ഈപ്പൻ വീൽചെയറിൽ എത്തിയത്.
കുശലാന്വേഷണങ്ങൾക്ക് ശേഷം ഡോ തോംസൺ കെ മാത്യു പറഞ്ഞു നമ്മൾ ഏറ്റവും കൂടുതൽ ആദരിക്കേണ്ടിയ വ്യക്തിയാണ് ഗ്രേസമ്മ ഈപ്പൻ. ഉടൻതന്നെ ഒരു ഷാൾ എടുത്ത് അദ്ദേഹം ഗ്രേസമ്മ ഈപ്പനെ അണിയിച്ച് ആദരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
സിസ്റ്റർ സൂസൻ ബി ജോൺ അത് ക്യാമറയിൽ പകർത്തി. അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും എത്തിയ മുതിർന്ന മാധ്യമപ്രവർത്തകർ ഉൾപ്പെടെ പലരും ഗ്രേസമ്മ ഈപ്പന്റെ അടുക്കൽ വന്ന് സ്നേഹാദരവുകൾ പ്രകടിപ്പിച്ചു. ശാരീരിക ക്ഷീണങ്ങൾ ഉണ്ടെങ്കിലും പുഞ്ചിരിയോടെ പ്രത്യാഭിവാദനം ചെയ്ത് സൗഹൃദം പുതുക്കി.
കേരള എക്സ്പ്രസ്സിന്റെ ആദ്യ നാളുകളിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികളും ലേഖകന്മാരും അയച്ചുതരുന്ന വാർത്തകൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് ചിക്കാഗോയിലെ പ്രിന്റിങ് ഡെസ്കിലേക്ക് കൊടുത്തിരുന്നത് ഗ്രേസമ്മ ഈപ്പൻ ആയിരുന്നു. മറ്റ് പരിശീലനങ്ങൾ ഒന്നുമില്ലാതിരുന്നെങ്കിലും സ്വയം പരിശീലിച്ചാണ് ഈ കർത്തവ്യം നിറവേറ്റിയിരുന്നത്.
ആരോടും പരിഭവമില്ലാതെ എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ എല്ലാവരോടും സംസാരിക്കുന്ന ഗ്രേസമ്മ ഈപ്പൻ ചീഫ് എഡിറ്റർ കെ എം ഈപ്പന്റെ ഭാര്യയും തന്റെ സ്വകാര്യ അഭിമാനവും ആണ്. തന്റെ എല്ലാ വളർച്ചയുടെയും പുറകിൽ ഗ്രേസമ്മയുടെ അനുഗ്രഹവും സാന്നിധ്യം ഉണ്ടെന്ന് ഈപ്പച്ചായൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ തന്റെ പ്രധാന സംരംഭങ്ങൾക്ക് ഗ്രേസമ്മയുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഗ്രേസ് പ്രിന്റിംഗ് ചിക്കാഗോ, ഗ്രേസ് കൺവെൻഷൻ സെന്റർ മാവേലിക്കര.
ആലിസ്, ആനിസ് എന്നി ഇരട്ട പെണ്മക്കളും അനീഷ്, അജിത്, ഡോ ടൈറ്റസ് എന്നിവരുമാണ് മക്കൾ.
-കുര്യൻ ഫിലിപ്പ്




