കെയ്റോ: ചെങ്കടലിൽ യെമെൻ തീരത്ത് വീണ്ടും ചരക്കുകപ്പലിനുനേരേ ആക്രമണമുണ്ടായതായി ബ്രിട്ടീഷ് നാവികസേന. ദ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ (യു.കെ.എം.ടി.ഒ.) ആണ് ആക്രമണവിവരം പുറത്തറിയിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
യെമെനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദ നഗരത്തിനു സമീപമാണ് ഞായറാഴ്ച ആക്രമണമുണ്ടായതെന്നാണ് വിവരം. നഗരത്തിൽനിന്ന് 30 നോട്ടിക്കൽമൈൽ തെക്കുപടിഞ്ഞാറ് മാറി ആയുധധാരികൾ ആക്രമിച്ചതായി കപ്പലിൽനിന്ന് സന്ദേശം ലഭിച്ചെന്ന് യു.കെ.എം.ടി.ഒ. അറിയിച്ചു. മറ്റവിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കപ്പലുകൾക്ക് നേരേയുള്ള ആക്രമണം പുനഃരാരംഭിക്കുമെന്ന് ഇറാൻ പിന്തുണയുള്ള സായുധസംഘമായ ഹൂതിവിമതർ മുന്നറിയിപ്പ് നൽകിയിരുന്നു. ചെങ്കടലിന്റെ തെക്കേ അറ്റത്തുള്ള ബാബ് അൽ-മാൻഡബ് കടലിടുക്കിനുസമീപം തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തുകൂടി കടന്നുപോകുന്ന കപ്പലുകൾക്ക് നേരേ ഹൂതികൾ മുൻപ് ഡ്രോണുകളും മിസൈലുകളും അയച്ചിരുന്നു. ഗാസാ യുദ്ധസമയത്ത് ആക്രമണങ്ങൾ അധികമായത് സൂയസ് കനാൽ വഴിയുള്ള യാത്ര ഉപേക്ഷിച്ച് മറ്റു വഴികൾ തേടാൻ കപ്പൽക്കമ്പിനികളെ നിർബന്ധരാക്കിയിരുന്നു.
അടുത്തിടെ ഏതൻ ഉൾക്കടലിൽ സൊമാലി കടൽക്കൊള്ളക്കാരുടെ ആക്രമണവും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. ജൂലായ് ഒന്നിന് തെക്കുകിഴക്കൻ യെമെനിലെ തുറമുഖ പട്ടണമായ ബൽഹാഫിന് 76 നോട്ടിക്കൽ മൈൽ തെക്ക് കടൽക്കൊള്ളക്കാർ കപ്പൽ ആക്രമിച്ചിരുന്നു.




