ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിനെക്കുറിച്ച് പ്രകോപന പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
എല്ലാവരും ഒത്തുചേർന്നിട്ടുണ്ടെന്നും ഒറ്റ ഷോട്ടില്‍ വേണമെങ്കില്‍ അമേരിക്കയ്ക്ക് ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും. അമേരിക്ക അങ്ങനെ ചെയ്യാതിരിക്കുന്നത് പിന്നെ ചർച്ചകള്‍ക്ക് ആരും അവശേഷിക്കില്ല എന്നു കരുതിയാണെന്നും ട്രംപ് പറഞ്ഞു. സംസ്‌കാരചടങ്ങില്‍ വിഷമിക്കുന്നവരെ കണ്ട് താൻ അത്ഭുതപ്പെട്ടെന്നും അത് മുതലക്കണ്ണീർ ആകാമെന്നും ട്രംപ് പറഞ്ഞു.
വെടിനിർത്തല്‍ ചർച്ചയിലെ ഇസ്രയേല്‍-അമേരിക്ക ഭിന്നതക്കിടെ നെതന്യാഹു – ട്രംപ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ജൂലൈ ഏഴിനും എട്ടിനും നടക്കുന്ന നാറ്റോ ഉച്ചകോടിക്കു ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ്. ഇറാൻ, ലെബനോണ്‍ വിഷയത്തില്‍ ഇസ്രയേലും അമേരിക്കയും തമ്മില്‍ ഭിന്നതകള്‍ നിലനില്‍ക്കവേയാണ് നെതന്യാഹുവിന്റെയും ട്രംപിന്റെയും കൂടിക്കാഴ്ച.
കൂടിക്കാഴ്ച ആവശ്യപ്പെട്ടത് നെതന്യാഹു ആണെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ മാധ്യമമായ ആക്‌സിയോസിനോടാണ് ട്രംപിന്റെ പ്രതികരണം. ഇരു നേതാക്കളും ഫോണില്‍ സംസാരിച്ചതായി റിപ്പോർട്ടുകളുണ്ട്. വെടിനിർത്തല്‍ കരാർ നിലനില്‍ക്കവേ ലെബനോണിലേക്ക് ഇസ്രയേല്‍ കനത്ത ബോംബാക്രമണം നടത്തിയിരുന്നു. ഹിസ്ബുല്ലയെ ലക്ഷ്യമാക്കി പത്ത് ഇടങ്ങളില്‍ ബോംബ് വർഷിച്ചതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.




