പത്തനംതിട്ട : ലഹരി വിരുദ്ധ സംഘടന സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെടുന്നയാള്‍ എം.ഡി.എം.എയുമായി പിടിയില്‍. ഓപറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനക്കിടെയാണ് പെരുമ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയില്‍ എഴുമറ്റൂർ കൈമലയിലെ പുത്തൻപുരക്കല്‍ വീട്ടില്‍ ഷർഫിൻ സെബാസ്റ്റ്യൻ (25) പിടിയിലായത്.
1.590 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. നാട്ടില്‍ ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നയാളാണ് ഷർഫിൻ.
പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും ആന്റി ഡ്രഗ്സ് മൂവ്മെൻറ് ഇൻ നാഷൻ (ADMIN) എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ ഐഡന്റിറ്റി കാർഡ് കണ്ടെടുത്തു. ജില്ല ഡാൻസാഫ് ടീമിന്റെയും റാന്നി സബ് ഡിവിഷൻ ഡാൻസാഫ് ടീമിന്റെയും സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.
യുവാവിന്റെ വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ചതായി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാൻസാഫ് സംഘം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ പൊലീസ് സംഘത്തെ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊന്നാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ഇയാള്‍ ശ്രമിച്ചു. വീടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയ പൊലീസ് പുസ്തകങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ രഹസ്യ അറയില്‍നിന്ന് എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. തുടർന്നാണ് ഇയാളുടെ ഐഡന്റിറ്റി കാർഡ് ലഭിച്ചത്. അതില്‍ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ഇയാളുടെ മുറിയില്‍ നിന്നും എം.ഡി.എം.എ വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലർ, എം.ഡി.എം.എ ചൂടാക്കി വലിക്കാൻ ഉപയോഗിക്കുന്ന ഫ്യുവിങ് പൈപ്പുകള്‍, സിഗരറ്റ് ഘടിപ്പിച്ച് വലിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകള്‍ തുടങ്ങിയവയും കണ്ടെടുത്തു. പ്രതിയെ പെരുമ്പെട്ടി സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ എറണാകുളം പാലാരിവട്ടം സ്റ്റേഷനിലും എറണാകുളം ടൗണ്‍ സ്റ്റേഷനിലും മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണെന്നും കോയിപ്പുറം സ്റ്റേഷനില്‍ സ്ത്രീകളെ ആക്രമിച്ചത് ഉള്‍പ്പെടെ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും തെളിഞ്ഞതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




