ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവെപ്പ്; 3 വിദ്യാർഥികൾ മരിച്ചു, 5 പേർക്ക് പരിക്ക്; 9-ാം ക്ലാസുകാരൻ പിടിയിൽ

മനില: ഫിലിപ്പീൻസിലെ ഒരു ഹൈസ്‌കൂളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ നടത്തിയ വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഫിലിപ്പീൻസിലെ ലെയ്റ്റെ പ്രവിശ്യയിലെ ടാക്ലോബാൻ സിറ്റിയിലുള്ള സാൻ ജോസ് നാഷണൽ ഹൈസ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. പ്രതികൾ നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്.

തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെയാണ് വെടിവെപ്പ് നടന്നത്. ഏകദേശം 1,500-ലധികം വിദ്യാർത്ഥികൾ ഈ സ്‌കൂളിൽ പഠിക്കുന്നുണ്ട്. ടാക്ലോബാൻ സിറ്റി പോലീസ് നൽകുന്ന വിവരമനുസരിച്ച്, ക്ലാസുകൾ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് പ്രതികൾ ക്യാമ്പസിൽ പ്രവേശിച്ച് വെടിയുതിർത്തത്. പിന്നാലെ, വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിത സ്ഥാനങ്ങൾ തേടി ഓടി.

പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികളെ രക്ഷാപ്രവർത്തകർ ഉടൻ തന്നെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട മൂന്ന് പേരും വിദ്യാർത്ഥികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പ്രതികളിലൊരാളും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ 15 വയസ്സുകാരനെ ക്യാമ്പസിൽ വെച്ചുതന്നെ അറസ്റ്റ് ചെയ്തു.

രണ്ടാമത്തെ പ്രതി പിന്നീട് സ്വയം പോലീസിന് മുന്നിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് ചില സ്രോതസ്സുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നിന്ന് ഒരു .38 കാലിബർ റിവോൾവറും 9 എംഎം പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.

സംഭവസ്ഥലത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. ‘പൊതുജനങ്ങൾ ശാന്തത പാലിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അന്വേഷണത്തിന് സഹായിക്കുന്ന വിവരങ്ങൾ നൽകി അധികൃതരോട് സഹകരിക്കണമെന്നും’ ഫിലിപ്പീൻ നാഷണൽ പോലീസ് അറിയിച്ചു.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതികൾ എങ്ങനെ ആയുധങ്ങൾ സ്‌കൂളിനുള്ളിൽ എത്തിച്ചു എന്നത് സംബന്ധിച്ച് പോലീസ് പരിശോധന തുടരുകയാണ്. ഫിലിപ്പീൻസിൽ ഇത്തരം സ്‌കൂൾ വെടിവയ്പ്പുകൾ അപൂർവമാണ്. സ്‌കൂളുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ സംഭവം കാരണമായിട്ടുണ്ട്.

*ആചാരങ്ങളെയും സംസ്‌കാരത്തെയും ഉപദേശമാക്കിയവർ*