നൈജര്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണം, ഏറ്റുമുട്ടലില്‍ 35 പേര്‍ കൊല്ലപ്പെട്ടു

നൈജറിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ ഭീകരാക്രമണം. തോക്കുധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച ആയിരുന്നു സംഭവം. ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. അഞ്ച് മാസത്തിനുള്ളിലെ രണ്ടാമത്തെ ആക്രമണമാണിത്.

നൈജറിന്റെ തലസ്ഥാനമായ നിയാമിയിലുള്ള ഡിയോറി ഹമാനി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വെടിവെപ്പ് നടന്നത്. കൊല്ലപ്പെട്ടവരിൽ 22 അക്രമികളും 11 സൈനികരും രണ്ട് സാധാരണക്കാരും ഉൾപ്പെട്ടതായി നൈജർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അൽ-ഖ്വയ്ദ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നൈജർ ഇസ്ലാമിക കലാപത്തിനെതിരെ പോരാടുകയാണ്, ജനുവരിയിൽ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള ഒരു സംഘടന ഇതേ വിമാനത്താവളത്തിൽ ആക്രമണം നടത്തിയിരുന്നു. വ്യാഴാഴ്ചത്തെ പുലർച്ചയോടെ തന്നെ വിമാനത്താവളത്തിൽ സ്ഥിതി​ഗതികൾ ശാന്തമാക്കിയതായി സുരക്ഷാ സേന അറിയിച്ചു. കൊല്ലപ്പെട്ട 22 അക്രമികൾക്ക് പുറമേ നാല് പേർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു. 20 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അക്രമികളിൽ നിന്ന് വലിയ ആയുധ ശേഖരവും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ഇതിൽ ആർ‌പി‌ജി -7 ലോഞ്ചറുകൾ, എകെ -47 റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ, ഗ്രനേഡുകൾ, ആശയവിനിമയ ഉപകരണങ്ങൾ, ആയിരക്കണക്കിന് റൗണ്ട് വെടിയുണ്ടകൾ എന്നിവയുൾപ്പെടും. ആക്രണം നടന്നയുടൻ പ്രതിരോധിക്കാനായി പ്രദേശവാസികളും ആയുധങ്ങളുമായി എത്തിച്ചേർന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇത് തടഞ്ഞതായാണ് വിവരം.

ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ ചെയർപേഴ്‌സൺ മഹ്മൂദ് അലി യൂസഫ് ആക്രമണത്തെ ശക്തമായി അപലപിച്ചു. നൈജറിലെ ഏറ്റവും സെൻസിറ്റീവ് സുരക്ഷാ സംവിധാനങ്ങളിലൊന്നാണ് ഡിയോറി ഹമാനി അന്താരാഷ്ട്ര വിമാനത്താവളം. ഒരു സിവിലിയൻ വ്യോമയാന കേന്ദ്രമായും സൈനിക താവളമായും ഇത് പ്രവർത്തിക്കുന്നുണ്ട്.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി