കേപ്ടൗണ്‍: ജോലിസ്ഥലത്തെ ശുചിമുറിയില്‍ 29 വയസുകാരിയെ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തി.
ദക്ഷിണാഫ്രിക്കൻ സ്വദേശിനിയായ ഗ്സിന ദ്ലാഡ്ല എന്ന യുവതിയാണ് മരിച്ചത്. റോസ്ബാങ്കിലെ കാർട്രാക്ക് എന്ന കമ്പനിയില്‍ കോള്‍ സെന്റർ ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഗ്സിന. ജോലിയിലിരിക്കെ കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ കമ്പനിയോട് സിക്ക് ലീവിന് അപേക്ഷിച്ചിരുന്നെങ്കിലും അധികൃതർ ഇത് നിഷേധിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് യുവതിയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പിന്നാലെ ഗ്സിനയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഐ വിറ്റ്നസ് ന്യൂസ് റിപ്പോർട് ചെയ്യുന്നു. ഗ്സിന, ഗുരുതരമായ അസുഖവും കടുത്ത ക്ഷീണവും അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങളും സഹപ്രവർത്തകരും വെളിപ്പെടുത്തി. എന്നാല്‍ സിക്ക് ലീവ് യുവതിക്ക് കമ്പനി അനുവദിച്ചില്ലെന്ന് സഹപ്രവർത്തകർ ആരോപിച്ചു. കൂടാതെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ ഗ്സിനയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ താമസിപ്പിച്ചതായും ആശുപത്രി ചെലവ് ആര് വഹിക്കുമെന്ന് കമ്പനി മാനേജർ ചോദിച്ചതായും ആരോപണമുണ്ട്.
കമ്പനിയാണ് ഗ്സിനയുടെ മരണത്തിന് ഉത്തരവാദിയെന്നും സഹപ്രവർത്തകർ തുറന്നടിച്ചു. സുഖമില്ലെന്ന് അറിയിച്ചിട്ടും തന്നെ ജോലിക്ക് ഷെഡ്യൂള്‍ ചെയ്തുവെന്നും, തീരെ വയ്യെന്നും ഗ്സിന തങ്ങള്‍ക്ക് മുൻപില്‍ മുട്ടുകുത്തി കരഞ്ഞു പറഞ്ഞതായി സഹപ്രവർത്തകർ വെളിപ്പെടുത്തി. കൂടാതെ മരണത്തിന് മുൻപുള്ള ദിവസങ്ങളില്‍ അവള്‍ കടുത്ത മാനസിക സമർദത്തിലായിരുന്നുവെന്നും അതീവ ദുഃഖിതയായി കാണപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ ടീം ലീഡർ ഗ്സിനയെ അകത്തേയ്ക്ക് വിളിപ്പിച്ചുവെന്നും അവള്‍ കരയുന്നത് കണ്ടതായും മറ്റൊരു സഹപ്രവർത്തകൻ വെളിപ്പെടുത്തി. എന്നാല്‍ എന്താണ് അവർക്കിടയില്‍ സംസാരം നടന്നതെന്ന് അറിയില്ലെന്നും അദേഹം പറഞ്ഞു. മരണം പിടിച്ചുനിർത്താൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. എന്നാല്‍ സിക്ക് ലീവ് അനുവദിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ അവള്‍ക്ക് അവളെ സ്നേഹിക്കുന്നവർക്ക് ചുറ്റും നിന്ന് ഈ ലോകത്തോട് വിടപറയാമായിരുന്നു. ഇതുപോലെ ഒരു ശുചിമുറിക്കുള്ളില്‍ കിടന്ന് മരണപ്പെടുന്ന അവസ്ഥ വരില്ലായിരുന്നുവെന്നും സഹപ്രവർത്തകർ കൂട്ടിച്ചേർത്തു.
ഗ്സിനയുടെ മരണത്തിന്റെ ഉത്തരവാദി കമ്പനി മാത്രമാണെന്നും അവർ ആരോപിച്ചു. ഗ്സിനയുടെ ആരോഗ്യനില വഷളയിട്ടുപോലും കമ്പനി അധകൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഒന്നും ചെയ്തില്ലെന്നും കുടുംബം ആരോപിച്ചു. സിക്ക് ലീവിന് അവള്‍ അപേക്ഷ നല്‍കിയിരുന്നതായും ഗ്സിനയുടെ ബന്ധു പറഞ്ഞു. അതേസമയം ആരോപണങ്ങളെ നിഷേധിച്ച് കമ്പനി അധികൃതർ രംഗത്ത് വന്നു. തങ്ങളുടെ സ്ഥാപനത്തിലെ പ്രാഥമിക ശുശ്രൂഷാ സംഘത്തിന് ഓട്ടോമാറ്റിക് എക്സ്റ്റേണല്‍ ഡിഫിബ്രിലേറ്റർ (AED) സജ്ജീകരിച്ചിരുന്നുവെന്നും. കൂടാതെ, അടിയന്തര മെഡിക്കല്‍ സേവന വിഭാഗത്തെ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് വിളിക്കുകയും ചെയ്തതായി കമ്പനി ഡയറക്ടർ ലോറൻ ഹ്യൂമൻ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.



