മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് തിങ്കളാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ഫിലിപ്പീൻസിലും ഇൻഡൊനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് വിവിധ ഏജൻസികൾ വ്യത്യസ്ത കണക്കുകളാണ് നൽകുന്നത്. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 8.2 ആയി രേഖപ്പെടുത്തി. ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ഈ ഏജൻസി അറിയിച്ചു. അതേസമയം, ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി തീവ്രത 7.0 ആയും ഇൻഡൊനേഷ്യയുടെ ഏജൻസി 7.7 ആയും ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്.
പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മേഖലയിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഫിലിപ്പീൻസിൽ ഒരു മീറ്ററിൽ കൂടുതൽ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും ഇത് മണിക്കൂറുകളോളം നീണ്ടുനിന്നേക്കാമെന്നും അധികൃതർ അറിയിച്ചു.നിലവിൽ മരണങ്ങളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ സാരംഗാനി പ്രവിശ്യയിലെ ഒരു പോലീസ് സ്റ്റേഷന് വിള്ളലുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ശക്തമായ പ്രകമ്പനത്തെ തുടർന്ന് ചിലർ ബോധരഹിതരായി വീണതായും പോലീസ് മേധാവി അറിയിച്ചു.
പസഫിക് ‘റിംഗ് ഓഫ് ഫയർ’ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫിലിപ്പീൻസിലും ഇൻഡൊനേഷ്യയിലും ഭൂചലനങ്ങൾ പതിവാണ്.
അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും തീരപ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.



