ന്യൂഡല്ഹി:ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ ഫ്ളെക്സ് ഫ്യുവൽ വകഭേദവുമായി മാരുതി സുസുക്കി. കേന്ദ്ര റോഡ് ഗതാഗത – ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയും ചേർന്നാണ് കാർ പുറത്തിറക്കിയത്. ഇ-100 ഇന്ധനത്തിൽ ഓടുന്ന രാജ്യത്തെ ആദ്യ പാസഞ്ചർ കാറാണിത്. ഇത് 100 ശതമാനം എഥനോൾ ഉപയോഗിച്ച് ഓടിക്കാൻ കഴിയും. ബദൽ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ കാർ എന്ന് വിലയിരുത്തപ്പെടുന്നു.
ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന സർക്കാരിന്റെ തന്ത്രത്തിന് പിന്തുണ നൽകുന്നതാണ് മാരുതി സുസുക്കിയുടെ നീക്കം. അനിശ്ചിതമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് എഥനോൾ-മിശ്രിത ഇന്ധനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്രം അടുത്തിടെ തയ്യാറാക്കിയിരുന്നു. E22, E25, E27, E30 പോലുള്ള ഉയർന്ന എഥനോൾ-പെട്രോൾ മിശ്രിതങ്ങൾക്കുള്ള ഇന്ധന നിലവാരം മേയ് മാസത്തിൽ സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിരുന്നു. എഥനോൾ മിശ്രിത ഇന്ധന ഉപയോഗത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് ഇതോടെ ഇന്ത്യ.
പിൻവശത്തുള്ള ഫ്ളെക്സ്-ഇന്ധന ബാഡ്ജ് ആണ് മറ്റുകാറുകളിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇന്റീരിയറിലും മാറ്റ് വാഗൺആറുകളിൽനിന്ന് വ്യത്യാസങ്ങൾ ഒന്നുംതന്നെയില്ല. രാജ്യത്തെ ആദ്യ ഫ്ളെക്സ് ഫ്യുവൽ മോട്ടോർസൈക്കിൾ ഹീറോ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയുടെ സാഹചര്യത്തിൽ ആഗോള ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നത് കണക്കിലെടുത്താണ് ബദൽ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ നീക്കങ്ങൾ തുടങ്ങിയത്.
അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി ഇ100 ഫ്ളെക്സ് ഇന്ധനത്തിന്റെ ലഭ്യത വേഗത്തിലാക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഉടനീളം E100 ഇന്ധനം ലഭിക്കുന്ന 5000 പമ്പുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയൊരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ പശ്ചാത്തലത്തിലാണ് വാഹന നിർമാതാക്കൾ ഫ്ളെക്സ് ഫ്യുവൽ വാഹനങ്ങൾ അതിവേഗം വിപണിയിലെത്തിക്കുന്നത്. ടാറ്റ മോട്ടോഴ്സും ഫ്ളെക്സ് ഫ്യുവൽ വാഹനം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.



