ഡി.കെ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും, മ​ന്ത്രിസഭയിൽ രണ്ട് മലയാളികളും; സത്യപ്രതിജ്ഞ വൈകീട്ട്

ബംഗളൂരു: അധികാര വടംവലികള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള മന്ത്രി സഭ ബുധനാഴ്ച അധികാരമേല്‍ക്കും. വൈകീട്ട് 4.05 ന് ലോക് ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഡി.കെ അടക്കം 12 പേര്‍ സത്യ പ്രതിഞ്ജ ചെയ്യും. യതീന്ദ്ര സിദ്ധരാമയ്യ, കെ.ജെ. ജോർജ്, യു.ടി. ഖാദര്‍, ജി. പരമേശ്വര, സതീഷ് ജാര്‍ക്കഹോളി, എം.ബി. പാട്ടീല്‍, ഈശ്വര്‍ ഖാന്ദ്രേ, രാമലിംഗ റെഡ്ഡി, പ്രിയങ്ക് ഖാര്‍ഗെ, എം. രൂപകല ശശിധർ, ശിവരാജ് തങ്കഡഗി എന്നിവരാണ് ഇന്ന് സത്യപ്രതിഞ്ജ ചെയ്യുന്ന മന്ത്രിമാര്‍.

രൂപകല മാത്രമാണ് സിദ്ധരാമയ്യ മന്ത്രിസഭയില്‍ മന്ത്രിപദം അലങ്കരിക്കാത്ത വ്യക്തി. മൂന്നു വര്‍ഷത്തിന് ശേഷമാണ് സിദ്ധരാമയ്യ രാജിവെക്കുന്നത്. ഡി.കെ മന്ത്രിസഭയിലെ മലയാളി മുഖങ്ങളാണ് കെ.ജെ. ജോർജും യു.ടി. ഖാദറും.

നിലവില്‍ ഊർജ മന്ത്രിയായ കെ.ജെ. ജോര്‍ജ്ജ് കോട്ടയം സ്വദേശിയാണ്. നിലവില്‍ കര്‍ണാടക നിയമസഭ സ്പീക്കര്‍ ആയ യു.ടി. ഖാദര്‍ കസർകോട് ഉള്ളാള്‍ സ്വദേശിയാണ്. വരുണ മണ്ഡലത്തില്‍നിന്നും വിജയിച്ച സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ നേരത്തേ മുഖ്യമന്ത്രി പദം നേടുമെന്ന് അണികള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു.

അധികാര കൈമാറ്റം സംബന്ധിച്ച മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയത് കെ.ജെ. ജോർജിന്‍റെ വീട്ടില്‍ വെച്ചായിരുന്നു അതിനാല്‍ കെ.ജെ. ജോർജ് മന്ത്രിസഭയില്‍ ഇടം പിടിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ജൂണ്‍ 18 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് വിപുലമായ മന്ത്രിസഭ പുനഃസംഘടന നടക്കുക. നിലവിലെ മന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളികളായ എന്‍.എ. ഹാരിസ് എം.എല്‍.എ ഉള്‍പ്പടെയുള്ള ആളുകള്‍ പുതിയ മന്ത്രിസഭയിലും മന്ത്രിപദം അലങ്കരിക്കുമെന്നാണ് സൂചന.