മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പ് വെച്ചു; അബ്ദുള്‍ റഹീമിന് നാട്ടിലേക്ക് മടങ്ങാം

ന്യൂഡൽഹി: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പ് വെച്ചതായി വിവരം ലഭിച്ചെന്ന് സഹായ സമിതി. എകിസ്റ്റ് വിസ നടപടിയും പൂര്‍ത്തിയായി.

ഇനി എമിഗ്രേഷന്‍ നടപടികളാണ് പൂര്‍ത്തിയാക്കാനുള്ളത്. എമിഗ്രേഷന്‍ നടപടി കൂടി പൂര്‍ത്തിയായാല്‍ റഹീമിന് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും സഹായ സമിതി വ്യക്തമാക്കി.

2006 ഡിസംബര്‍ 24-നാണ് സൗദി ബാലന്‍ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ട കേസില്‍ റഹീം ജയിലിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിങിനായി പുറത്തുപോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു.

ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്. എന്നാല്‍ ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) മോചനദ്രവ്യമായി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയിരുന്നു.