സ്ത്രീകൾക്ക് സൗജന്യയാത്ര; വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ്, സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞ കഴിഞ്ഞ് അധികാരമേറ്റപ്പോള്‍ത്തന്നെ സുപ്രധാനമായ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ആദ്യമന്ത്രിസഭാ യോഗം കഴിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഇന്ദിര ഗ്യാരന്റിയിലെ രണ്ട് കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്‌ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

‘വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാന്‍ ആണ്. ആ മോഡല്‍ പരിശോധിക്കും. ഒരുസമൂഹം പരിഷ്‌കൃതസമൂഹത്തിന്റെ അളവുകോല്‍ ആ സമൂഹത്തിലെ മുതിര്‍ന്ന ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. പ്രായമായവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനം ഉണ്ടാകണം. ആശാവര്‍ക്കര്‍മാര്‍ക്ക് മൂവായിരം രൂപ വര്‍ധിപ്പിക്കും. അങ്കണവാടി ജീവനക്കാരുടെ വരുമാനത്തില്‍ ആയിരം രൂപ വര്‍ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും. പാചകതൊഴിലാളികളുടെ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ആയമാരുടെയും പ്രീ പ്രൈമറി ടീച്ചര്‍മാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്‌.

നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി സുധാകരന്‍ പ്രോടേം സ്പീക്കറാകും. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി അസഫലിയെ നിയമിച്ചു. നവകേരള യാത്രയിലെ പൊലീസ് മര്‍ദനത്തില്‍ സ്‌പെഷ്യല്‍ അന്വേഷണം നടത്തും. എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

ലോക്ഭവനില്‍നിന്ന് ചായസല്‍ക്കാരം കഴിഞ്ഞു മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിമാരും നോര്‍ത്ത് ബ്ലോക്കിലേക്ക് ആദ്യ മന്ത്രിസഭാ യോഗത്തിനെത്തിയപ്പോള്‍ നൂറുകണക്കിനു പ്രവര്‍ത്തകരാണ് മഴയിലും ചോരാത്ത ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു സ്വീകരിച്ചത്. മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന വിഡി സതീശനെ ആദ്യമായി അനുമോദിച്ചത് മുഹമ്മദ് ഷിയാസ് എംഎല്‍എയാണ്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ബൊക്കെ നല്‍കി മുഖ്യമന്ത്രിയെ സ്വീകരിച്ചു