ന്യൂഡല്‍ഹി: വേനല്‍ക്കാലത്തെ ചൂടില്‍നിന്ന് രക്ഷതേടാൻ വിചിത്ര പോംവഴിയുമായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ.
ഉഷ്ണതരംഗത്തില്‍ നിന്ന് സ്വയം പരിരക്ഷ തേടാൻ പഴയ ഒരു ഉള്ളി കീശയില്‍ കൊണ്ടുനടക്കാനാണ് മന്ത്രിയുടെ ഉപദേശം.
“ഞാൻ എന്റെ കാറില്‍ എ.സി ഉപയോഗിക്കാറില്ല. എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷത്തില്‍ ഇരിക്കാറില്ല. മേയ്, ജൂണ്‍ മാസങ്ങളിലെ 51 ഡിഗ്രി ചൂടില്‍ പോലും നിങ്ങള്‍ എങ്ങനെ ഇത് തരണം ചെയ്യുന്നുവെന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. എന്റേത് ‘മധ്യപ്രദേശിലെ ചമ്പല്‍ ത്വക്ക്’ ആണെന്നാണ് അതിനുള്ള ഉത്തരം. ഒരു കാര്യം കൂടി ഞാൻ നിങ്ങളോട് പറയട്ടെ? എന്നെ കാണാൻ ചെറുപ്പമായി തോന്നാം. പക്ഷേ എന്റെ ആത്മാവിന് വളരെ പ്രായമായിരിക്കുന്നു. ഈ ചൂടുകാലത്ത് നിങ്ങളുടെ പോക്കറ്റില്‍ ഒരു ഉള്ളി സൂക്ഷിക്കുക, നിങ്ങള്‍ക്ക് ഒരുചുക്കും സംഭവിക്കില്ല. ചൂടില്‍നിന്ന് രക്ഷതേടാൻ ആധുനിക കാലത്ത് എല്ലാവരും പെട്ടികള്‍ (എ.സി) കൊണ്ടുപോകുമ്പോള്‍, കേന്ദ്ര മന്ത്രി ഉള്ളിയാണ് കൊണ്ടുപോകുന്നത്. ഇവ പഴയ കാര്യങ്ങളാണ്. ആയുർവേദം പുരോഗമിക്കുമ്പോള്‍, നമ്മള്‍ ഇവ മറക്കരുത്’ -മധ്യപ്രദേശിലെ ശിവപുരിയില്‍ നടന്ന പൊതുയോഗത്തില്‍ സിന്ധ്യ പറഞ്ഞു.
‘സ്കാർഫ് കൊണ്ട് തല മറക്കുകയും ദൈവ നാമം ഉച്ചരിച്ച് കീശയില്‍ ഒരു ഉള്ളി ഇടുകയും ചെയ്താല്‍ ജൂണില്‍ താപനില 52 ഡിഗ്രി വരെ ഉയർന്നാലും പ്രശ്നമാക്കേണ്ടതില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത മൂന്ന് ദിവസത്തേക്ക് വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ വിചിത്രമായ ‘ഉള്ളി’ ഉപദേശം. ഇന്നലെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പരമാവധി താപനില 40-46 ഡിഗ്രി സെല്‍ഷ്യസ് പരിധിയില്‍ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ ഉയർന്ന താപനിലയെ തുടർന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ 42.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഉയർന്ന താപനില. സാധാരണയേക്കാള്‍ 3.1 ഡിഗ്രി കൂടുതലാണിത്. 26.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില.
ഉഷ്ണതരംഗം കണക്കിലെടുത്ത് നിരവധി സംസ്ഥാനങ്ങളില്‍ സ്കൂള്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍, ഉഷ്ണതരംഗ മുന്നറിയിപ്പിനെത്തുടർന്ന് ഇന്നുമുതല്‍ സ്കൂളുകളും അംഗൻവാടി കേന്ദ്രങ്ങളും അടച്ചിടും.



