നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ രണ്ടു മൃതദേഹങ്ങൾ; അമ്മയുടെയും മകന്റേതുമെന്ന് സംശയം

തൊടുപുഴ ∙ നെടുങ്കണ്ടം പച്ചടിക്ക് സമീപം കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. പൊന്നുട്ടയിൽ മേരിയുടെ വീട്ടുവളപ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മേരിയെയും (70) മകൻ റെജിയെയും (48) കുറച്ചു ദിവസമായി കാണാനില്ലായിരുന്നു. മേരിയുടെ മകൾ സിനിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് വീട്ടുവളപ്പിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇത് മേരിയുടെയും റെജിയുടേതുമാണെന്നാണ് സംശയം. ഇളയ മകൻ സജിയെ കാണാനില്ല. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

അവിവാഹിതരായ റെജിയും സജിയും കൂലിപ്പണിക്കാരാണ്. സിനി വിവാഹിതയായി മറ്റൊരിടത്താണ് താമസം. നാട്ടുകാരുമായി ഇവർക്ക് വലിയ ബന്ധമില്ല. സഹോദരങ്ങൾ തമ്മിലും പ്രശ്നങ്ങളുണ്ട്. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ നാട്ടുകാർ സിനിയെ വിവരം അറിയിക്കുകയായിരുന്നു.

സിനിയുടെ പരാതിയെ തുടർന്നു പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടുവളപ്പിൽ മണ്ണ് ഇളകി കിടക്കുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരടി താഴ്ചയിലായിരുന്നു മൃതദേഹങ്ങൾ. ആരുടേതെന്നു തിരിച്ചറിയാൻ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും. ഇന്നലെ മുതലാണ് സജിയെ കാണാതായത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നു പൊലീസ് പറഞ്ഞു.