‘നഷ്ടപ്പെട്ട ഗോത്രം’ വാഗ്ദത്ത ഭൂമിയിലേക്ക്; മണിപ്പൂരില്‍നിന്ന് ബിനെയ് മെനഷേ വിഭാഗക്കാര്‍ ഇസ്രയേലിലേക്ക്

നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനും പലായനങ്ങള്‍ക്കും വിരാമമിട്ട്, മണിപ്പൂരിലെ മലനിരകളില്‍ നിന്ന് ബിനെയ് മെനഷേ വിഭാഗക്കാർ തങ്ങളുടെ പൂർവ്വിക ഭൂമിയെന്ന് വിശ്വസിക്കുന്ന ഇസ്രയേലിലേക്ക് മടങ്ങുന്നു.

‘ഓപ്പറേഷൻ വിങ്സ് ഓഫ് ഡോണ്‍’ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ദൗത്യത്തിലൂടെ അയ്യായിരത്തോളം വരുന്ന സമൂഹത്തെ പുനരധിവസിപ്പിക്കാനാണ് ഇസ്രയേല്‍ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 250 പേരടങ്ങുന്ന ആദ്യ സംഘം കഴിഞ്ഞ ദിവസം ഡല്‍ഹി വഴി വിമാനമാർഗം ഇസ്രയേലിലെത്തി.

ബൈബിള്‍ വിശ്വാസമനുസരിച്ച്‌ പുരാതന ഇസ്രയേലിലെ പത്ത് ഗോത്രങ്ങളെ ബിസി 722-ല്‍ അസ്സീറിയക്കാർ നാടുകടത്തിയിരുന്നു. ഇതില്‍ യാക്കോബിന്റെ ചെറുമകനായ മെനഷെയുടെ പിൻഗാമികളാണ് തങ്ങളെന്ന് ഈ വിഭാഗം വിശ്വസിക്കുന്നു. പേർഷ്യ, അഫ്ഗാനിസ്ഥാൻ, ടിബറ്റ്, ചൈന വഴി നൂറ്റാണ്ടുകള്‍ നീണ്ട യാത്രക്കൊടുവിലാണ് ഇവർ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയില്‍ എത്തിയത്. മണിപ്പൂരിലും മിസോറാമിലും അധിവസിക്കുന്ന ഇവരെ പ്രാദേശികമായി കുക്കി വിഭാഗമായാണ് കണക്കാക്കുന്നത്. എങ്കിലും ഇവർ ഇന്നും യഹൂദ ആചാരങ്ങളും മതാചാരങ്ങളും മുറുകെ പിടിക്കുന്നു.

മതപരമായ വിശ്വാസങ്ങള്‍ക്കൊപ്പം മണിപ്പൂരിലെ നിലവിലെ അസ്ഥിരമായ സാഹചര്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. 2023 മെയ് മാസത്തില്‍ ആരംഭിച്ച മെയ്ത്തി-കുക്കി വംശീയ കലാപം ബിനെയ് മെനഷേ വിഭാഗക്കാരുടെ ജീവിതം ദുസ്സഹമാക്കി. മലനിരകളില്‍ തങ്ങളുടെ മതപരമായ ‘മിൻയാൻ’ (10 യഹൂദരുടെ കൂട്ടായ്മ) കണ്ടെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും സാമ്ബത്തിക പ്രതിസന്ധിയും ഇവരെ ഇസ്രയേലിലേക്ക് ആകർഷിക്കുന്നു. ഇന്ത്യയില്‍ കാർഷിക വൃത്തിയിലേർപ്പെടുന്ന ഇവർക്ക് ഇസ്രയേലിലെ നിർമ്മാണ മേഖലയിലും ട്രാൻസ്‌പോർട്ട് മേഖലയിലും ലഭിക്കുന്ന ഉയർന്ന വരുമാനവും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ബെഞ്ചമിൻ നെതന്യാഹു സർക്കാർ ഈ ദൗത്യത്തെ ‘പ്രധാനപ്പെട്ട സയണിസ്റ്റ് തീരുമാനം’ എന്നാണ് വിശേഷിപ്പിച്ചത്. ഹമാസുമായും ഇറാനുമായും തുടരുന്ന സംഘർഷങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഈ പുനരധിവാസം സഹായിക്കും. കൂടാതെ, ലെബനൻ അതിർത്തിയോട് ചേർന്നുള്ള വടക്കൻ ഇസ്രയേലില്‍ ഇവരെ കുടിയിരുത്തുന്നതിലൂടെ ആ മേഖലയിലെ ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്താനും സർക്കാർ ലക്ഷ്യമിടുന്നു. നിലവില്‍ 200-ലധികം ബിനെയ് മെനഷേ യുവാക്കള്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഭാഗമായി മുൻനിരയില്‍ പോരാടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്ര ആവേശകരമാണെങ്കിലും അവിടെ ഇവർ കാത്തിരിക്കുന്നത് പുതിയ വെല്ലുവിളികളാണ്. സാങ്കേതികമായി വികസിതമായ ഇസ്രയേലി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത് ഇവർക്ക് പ്രയാസകരമാണ്. മുൻപ് കുടിയേറിയ പലരും അവിടെ വർണ്ണവിവേചനം നേരിടുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. തങ്ങളുടെ രൂപസാദൃശ്യം കാരണം ‘ചൈനീസ്’ എന്ന് ലേബല്‍ ചെയ്യപ്പെടുന്നതും സാമ്ബത്തിക ബുദ്ധിമുട്ടുകളും ഇവരെ അലട്ടുന്നുണ്ട്. ഇസ്രയേല്‍ പൗരത്വം നേടുന്നതിന് ഇവർക്ക് ഔദ്യോഗികമായി ജൂതമത പരിവർത്തനം നടത്തേണ്ടതായും വരും. എങ്കിലും, “ഇന്ത്യ ഞങ്ങളുടെ ജന്മനാടാണ്, പക്ഷേ ഇസ്രയേല്‍ ഞങ്ങളുടെ നിയതിയാണ്” എന്ന വിശ്വാസത്തോടെ മണിപ്പൂരിലെ മലനിരകളില്‍ നിന്ന് ബിനെയ് മെനഷേ വിഭാഗം പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെക്കുകയാണ്.