തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനം; മരണം 14 ആയി; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ 14 പേർ മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും ലഭിച്ചതായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 12 പേരിൽ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

ഉച്ചയ്ക്ക് 3.30-നാണ് ആദ്യസ്‌ഫോടനം ഉണ്ടായത്. പിന്നീട് രണ്ടു മണിക്കൂറോളം തുടർച്ചയായ സ്‌ഫോടനങ്ങൾ ഉണ്ടാവുകയും തീ പടരുകയുമായിരുന്നു. വൈകീട്ട് ആറു മണിയോടെ തീ  അണച്ചിട്ടുണ്ട്. എങ്കിലും സ്ഥലത്തുനിന്ന് വൻതോതിൽ പുക ഉയരുന്നുണ്ട്. പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികളും ഭീഷണി ഉയർത്തുന്നു. തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്. 

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെ ഉള്ളവർക്കാണ് പൊള്ളലേറ്റത്.  ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്.

ഈ മാസം 24-ന് നടക്കേണ്ട തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കമാണ് ഇവിടെ നിർമിച്ചിരുന്നത്. രണ്ട് വലിയ സ്‌ഫോടനമാണ് ആദ്യം കേട്ടത്. കിലോമീറ്ററുകളോളം അകലേയ്ക്ക് സ്‌ഫോടനശബ്ദം കേട്ടുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുശോചനം അറിയിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി പരുക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് താനെന്നും പരുക്കേറ്റ എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളും അടിയന്തര ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മന്ത്രിമാരായ വി എന്‍ വാസവന്‍, വീണാ ജോര്‍ജ്, കെ രാജന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ തൃശൂരിലേക്ക് പുറപ്പെട്ടു.