ചെന്നൈ: തമിഴ്‌നാട് വിരുദുനഗർ കട്ടനാർപട്ടിയിലെ ഒരു പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വനജ പടക്കനിർമാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോൾ ഇവിടെ 30ഓളം തൊഴിലാളികളുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
ഒരു മണിക്കൂറിനു ശേഷമാണ് അഗ്‌നിരക്ഷാസേന എത്തി തീ അണച്ചത്. അവശിഷ്ടങ്ങളിൽ നിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനുശോചനം അറിയിച്ചു.
ദുരന്ത സ്ഥലത്തേക്ക് തിരിക്കാനും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകാനും രണ്ട് മന്ത്രിമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ജില്ലാ കളക്ടറെ വിളിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി വ്യക്തമാക്കി.



