ഹോര്‍മുസില്‍ ഇറാൻ സൈന്യം വെടിവച്ചത് ഇന്ത്യൻ കപ്പലിന് നേരെ; കപ്പലും ജീവനക്കാരും സുരക്ഷിതര്‍

ഹോർമുസില്‍ ഇറാൻ സൈന്യം വെടിവച്ചത് ഇന്ത്യൻ കപ്പലിനു നേരെയെന്ന് റിപ്പോർട്ട്. ജഗ് അർണവ് എന്ന കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്.

20 ലക്ഷം ബാരല്‍ ഇറാഖി എണ്ണയുമായി നീങ്ങുകയായിരുന്നു കപ്പലിന് നേരേയായിരുന്നു ആക്രമണം. ഒമാൻ്റെ വടക്കൻ തീരത്തു വച്ചായിരുന്നു ആക്രമണം. കപ്പലും ജീവനക്കാരും സുരക്ഷിതരെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻ സെൻ്റർ അറിയിച്ചു.

സൻമാർ ഹെറാള്‍ഡ് എന്ന കപ്പലും ആക്രമണ സമയത്ത് ഹോർമുസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ കപ്പലിന് നേരെ ആക്രമണം ഉണ്ടായില്ല. രണ്ട് കപ്പലുകളും മടങ്ങിപ്പോയെന്ന് റിപ്പോർട്ടുകള്‍. നാവിക ഉപരോധം തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചിരുന്നു. ഇറാനിലേക്ക് എത്തുന്ന എല്ലാ കപ്പലുകള്‍ക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോർമുസ് കടലിടുക്കിലെ സാഹചര്യം കർശന നിയന്ത്രണത്തിലായിരിക്കുമെന്നാണ് ഇറാന്റെ വിശദീകരണം.

റാൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകളുടെ നാവിക ഉപരോധം തുടരുന്നത് വാഗ്ദാന ലംഘനമാണെന്നാണ് ഇറാന്റെ ആരോപണം. ഇരു രാജ്യങ്ങളും കരാറിന് അടുത്തെത്തിയെന്നും ഇനിയൊരിക്കലും ഹോർമുസ് കടലിടുക്ക് അടയ്ക്കില്ലെന്ന് ഇറാൻ ഉറപ്പുനല്‍കിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാൻ ഹോർമുസ് അടച്ചത്.