മോസ്‌കോ: ഉക്രെയ്നിന്റെ ഡ്രോണ്‍ ആക്രമണ പരമ്പരയെത്തുടര്‍ന്ന് ഉസ്ത്-ലുഗ, പ്രിമോര്‍സ്‌ക് എന്നിവിടങ്ങളിലെ റഷ്യയുടെ ബാള്‍ട്ടിക് എണ്ണ കയറ്റുമതി കേന്ദ്രങ്ങള്‍ക്ക് ഇപ്പോഴും ചരക്കുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും രാജ്യത്തെ റിഫൈനറികള്‍ കയറ്റുമതിക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്നും റിപ്പോര്‍ട്ട്.
തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയ ഈ ആക്രമണങ്ങള്‍ മാര്‍ച്ച് അവസാന രണ്ടാഴ്ചകളിലും തുടര്‍ന്നു. പത്ത് ദിവസത്തിനിടെ കുറഞ്ഞത് അഞ്ച് തവണയെങ്കിലും ഉസ്ത്-ലുഗയില്‍ ആക്രമണമുണ്ടായി. കയറ്റുമതിയിലെ ഈ നിയന്ത്രണങ്ങളും വലിയ റിഫൈനറികളിലെ തടസങ്ങളും റഷ്യയിലെ എണ്ണ ഉല്‍പ്പാദനം കുറയുന്നതിലേക്ക് നയിച്ചേക്കാമെന്ന് സ്രോതസുകള്‍ പറഞ്ഞു. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിസന്ധി രൂപപ്പെടുന്നത്.
മാര്‍ച്ച് 22 മുതല്‍ കയറ്റുമതിക്കായി പ്രിമോര്‍സ്‌കിലേക്ക് ഡീസല്‍ ഇന്ധനം എത്തിക്കാന്‍ റിഫൈനറികള്‍ക്ക് കഴിയുന്നില്ലെന്നും, ഇത് യൂറോപ്യന്‍ റഷ്യയിലെയും സൈബീരിയയിലെയും റിഫൈനറികളുടെ ഏറ്റവും ലാഭകരമായ കയറ്റുമതി മാര്‍ഗ്ഗം ഇല്ലാതാക്കിയെന്നും വ്യാപാരികള്‍ പറഞ്ഞു.
‘കഴിഞ്ഞ ഞായറാഴ്ച (മാര്‍ച്ച് 22) മുതല്‍ പ്രിമോര്‍സ്‌കില്‍ ഡീസല്‍ ഇന്ധനം സ്വീകരിക്കുന്നില്ല. സിസ്റ്റത്തിലേക്കുള്ള വിതരണങ്ങള്‍ സ്വീകരിക്കുന്നത് പുനരാരംഭിക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്’ – ഒരു വ്യവസായ സ്രോതസ്സ് പറഞ്ഞു.
മറ്റ് കയറ്റുമതി ടെര്‍മിനലുകളിലേക്ക് കൂടുതല്‍ ചിലവേറിയ റെയില്‍ ഗതാഗത മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കാന്‍ റിഫൈനറികള്‍ നിര്‍ബന്ധിതരാകുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
സാധാരണയായി ഉസ്ത്-ലുഗയിലേക്ക് വിതരണങ്ങള്‍ അയച്ചിരുന്ന റിഫൈനറികള്‍, കഴിഞ്ഞ ഒന്നര ആഴ്ചയായി തങ്ങളുടെ ഇന്ധന എണ്ണ ഫിന്‍ലാന്‍ഡ് ഉള്‍ക്കടലിന് വടക്കുള്ള വൈസോറ്റ്സ്‌കിലേക്കോ അല്ലെങ്കില്‍ കരിങ്കടല്‍ തീരത്തുള്ള തമാനിലേക്കോ അയക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
എന്നാല്‍ വൈസോറ്റ്സ്‌കിന് കുറഞ്ഞ ശേഷിയേ ഉള്ളൂ എന്നും തമാനിലേക്ക് അയക്കുന്നതിന് കൂടുതല്‍ റെയില്‍വേ വാഗണുകള്‍ ഉറപ്പാക്കേണ്ടി വരുമെന്നും വ്യാപാരികള്‍ പറയുന്നു. പ്രിമോര്‍സ്‌ക്, ഉസ്ത്-ലുഗ എന്നിവിടങ്ങളില്‍ നിന്നുള്ള കയറ്റുമതി ആഴ്ചയില്‍ ശരാശരി 40 മുതല്‍ 50 കപ്പലുകള്‍ എന്നതില്‍ നിന്ന് ‘ഒറ്റപ്പെട്ട കപ്പലുകള്‍’ മാത്രമായി കുത്തനെ കുറഞ്ഞതായി ഫിന്നിഷ് മാരിടൈം ഉദ്യോഗസ്ഥര്‍ ഈ ആഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു.




