പാര്‍ട്ടി അംഗത്വം പുതുക്കാതെ ജി സുധാകരൻ; ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ വന്നിട്ടും നിലപാട് മാറ്റിയില്ല

ആലപ്പുഴ: പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ സിപിഐഎം മുതിര്‍ന്ന നേതാവ് ജി സുധാകരൻ. 63 വർഷത്തിന് ശേഷമാണ് ജി സുധാകരൻ മെമ്പർഷിപ്പ് ഇല്ലാതെയിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറി അടക്കം നേരിട്ടുകണ്ടിട്ടും സുധാകരൻ മെമ്പർഷിപ്പ് പുതുക്കാൻ തയ്യാറായില്ല.

സിപിഐഎം ജില്ലാ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷക ബ്രാഞ്ചിലെ അംഗമാണ് ജി സുധാകരൻ. ജില്ലാ കമ്മിറ്റിക്ക് നേരിട്ട് ചുമതലയുള്ള ബ്രാഞ്ചിലാണ് സുധാകരൻ അംഗമായിരുന്നത്. സുധാകരൻ ഒഴികെയുള്ള 18 അംഗങ്ങളിൽ 17 പേരും ജില്ലാകമ്മറ്റിക്ക് അംഗത്വ ഫോം പൂരിപ്പിച്ച് നൽകി. സുധാകരൻ പുതുക്കാതെ വന്നപ്പോൾ ബ്രാഞ്ച് സെക്രട്ടറി നേരിട്ട് വീട്ടിലെത്തി. ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കാൻ അംഗത്വം ആവശ്യമില്ല എന്നായിരുന്നു സുധാകരന്റെ അപ്പോഴത്തെ മറുപടി.

എം.വി ഗോവിന്ദന്റെ പ്രതികരണമാണ് സുധാകരനെ പ്രകോപിതനാക്കിയതെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ജില്ല- സംസ്ഥാന നേതൃത്വങ്ങൾ കൈമാറിയിൽ ലിസ്റ്റിൽ ജി. സുധാകരന് സീറ്റില്ല.