മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്! നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപണത്തിനൊരുങ്ങുന്നു

അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതി ‘ആർട്ടെമിസ് 2’ വിക്ഷേപണത്തിനൊരുങ്ങുന്നു.

ദൗത്യത്തിന് മുന്നോടിയായുള്ള ഏറ്റവും പ്രധാനപ്പെട്ട ‘വെറ്റ് ഡ്രസ് റിഹേഴ്സല്‍’ ഫെബ്രുവരി 19-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നടക്കും. 322 അടി ഉയരമുള്ള കൂറ്റൻ എസ്.എല്‍.എസ് റോക്കറ്റില്‍ അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരീക്ഷണമാണിത്.

മുൻപ് നടന്ന പരിശോധനകളില്‍ കണ്ടെത്തിയ ഹൈഡ്രജൻ ചോർച്ച ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമാണ് നാസ ഈ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നത്. ഫ്ലോറിഡയിലെ കഠിനമായ മഞ്ഞുവീഴ്ചയും തണുപ്പും വിക്ഷേപണ ഒരുക്കങ്ങള്‍ക്ക് ചെറിയ വെല്ലുവിളികള്‍ ഉയർത്തുന്നുണ്ടെങ്കിലും ശാസ്ത്രലോകം വലിയ ആത്മവിശ്വാസത്തിലാണ്.

ഈ റിഹേഴ്സൽ വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമേ അന്തിമ വിക്ഷേപണ തീയതി നാസ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.കഠിനമായ മഞ്ഞുവീഴ്ചയും തണുപ്പും കാരണം വിക്ഷേപണം നിശ്ചയിച്ചതിനേക്കാൾ രണ്ട് ദിവസം കൂടി വൈകുമെന്ന് നാസ അറിയിച്ചിരുന്നു.

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്. പത്ത് ദിവസം നീളുന്ന ഈ യാത്രയില്‍ ചന്ദ്രനെ വലംവെച്ച്‌ സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുകയാണ് ലക്ഷ്യം.

മിഷൻ കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്‌, ജെറമി ഹാൻസെണ്‍ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. നിലവില്‍ ഹൂസ്റ്റണില്‍ ക്വാറണ്ടൈനില്‍ കഴിയുന്ന ഇവർ ഉടൻ തന്നെ ഫ്ലോറിഡയിലെത്തും. 2022-ല്‍ നടന്ന ആർട്ടെമിസ് 1 ദൗത്യത്തിന്റെ വിജയത്തിന് ശേഷമാണ് മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള ഈ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്.

ഈ ദൗത്യത്തില്‍ ഒറിയോണ്‍ പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങില്ലെങ്കിലും, മനുഷ്യസാന്നിധ്യം ഉറപ്പാക്കുന്നത് ഭാവിയിലെ ചൊവ്വാ ദൗത്യങ്ങള്‍ക്കും ആർട്ടെമിസ് 3 പദ്ധതിയുടേയും വിജയത്തിന് നിർണ്ണായകമാകും. 2027-ഓടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിലൂടെയാകും മനുഷ്യൻ വീണ്ടും ചന്ദ്രോപരിതലത്തില്‍ കാല്‍കുത്തുക.

ചരിത്രപ്രസിദ്ധമായ 39 ബി ലോഞ്ച് പാഡില്‍ നിന്നാണ് എസ്.എല്‍.എസ് റോക്കറ്റ് കുതിച്ചുയരുക.