വിഴിഞ്ഞത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർ മരിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. ഒരാൾ ചികിത്സയിലാണ്. ചടയമംഗലം നിലമേൽ സ്വദേശി ഷാജി (42), ഭാര്യാ മാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ (39) സജിമോൾ പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സയിലാണ്.

വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന അസ്മാക്ക് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു പോയവരാണ് മരിച്ചതെന്ന് പോലീസ് പറയുന്നു.

മീൻവിഭവമാണ് ഇവർ കഴിച്ചതെന്നാണ് പ്രാഥമിക വിവരം. ഷാജി കുടുംബമൊത്താണ് ഹോട്ടലിലെത്തിയിരുന്നത്. ഷാജിയുടെ രണ്ട് മക്കളും കൂടെയുണ്ടായിരുന്നു. ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹോട്ടലിൽനിന്ന് ഇറങ്ങിയ ഉടൻ തന്നെ ഛർദിയും മറ്റും ഉണ്ടായിരുന്നുവെന്ന് ഷാജിയുടെ ബന്ധുക്കൾ പറയുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അടക്കം പരിശോധന നടക്കുകയാണ്.