വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; ശശി തരൂരിന്റെ മകനും ജോലി പോയി

ന്യൂയോര്‍ക്ക്: പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റില്‍ വമ്ബന്‍ കൂട്ടപ്പിരിച്ചുവിടല്‍. മാധ്യമപ്രവര്‍ത്തകര്‍ അടക്കം 300ഓളം ജീവനക്കാരെ പിരിച്ചുവിട്ടു.

ശശി തരൂര്‍ എം പിയുടെ മകന്‍ ഇഷാന്‍ തരൂരിനും ജോലി നഷ്ടമായി. സാമ്ബത്തിക പ്രശ്നങ്ങളാണ് കൂട്ടപ്പിരിച്ചുവിടലിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. പത്രം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് മാനേജ്മെന്റിന്റെ വാദം.

വാഷിങ്ടണ്‍ പോസ്റ്റില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ഇഷാന്‍ തന്നെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കാര്യം സമൂഹമാധ്യമത്തി ലൂടെ അറിയിച്ചത്. 12 വര്‍ഷത്തോളം സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും എന്നാല്‍ ഈ പിരിച്ചുവിടല്‍ വേദന ഉണ്ടാക്കുന്നതാണെന്നും ഇഷാന്‍ വ്യക്തമാക്കിയിരുന്നു.

കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച്‌ പത്രത്തിന്റെ എക്സിക്യുട്ടീവ് എഡിറ്റര്‍ മാറ്റ് മുറെയും എച്ച്‌ ആര്‍ മേധാവി വെയ്ന്‍ കോണലും ഔദ്യോഗികമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് കുറിപ്പ് പുറത്തുവിട്ടു. തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതിന് പുറമെ നിലവിലെ ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറയ്ക്കലും മാനേജ്മെന്റ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശതകോടീശ്വരനായ ജെഫ് ബെസോസ് ആണ് നിലവില്‍ വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ ഉടമ.

നിര്‍ണായകമായ ഘട്ടങ്ങളില്‍ കവറേജ് പുനഃപരിശോധിക്കാനും സംരക്ഷിക്കാനും ആവശ്യപ്പെട്ട് 148 വര്‍ഷത്തെ പാരമ്ബര്യമുള്ള പത്രത്തിലെ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും ജെഫ് ബെസോസിന് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്.

പത്രത്തിന്റെ കായികവിഭാഗം പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2026ലെ വിന്റര്‍ ഒളിമ്ബിക്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രം റിപ്പോര്‍ട്ടര്‍മാരെ വിടില്ലെന്ന അഭ്യൂഹങ്ങളും ഇതിനോടകം പ്രചരിച്ചിരുന്നു. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണിലും കൂട്ടപ്പിരിച്ചുവിടല്‍ നടന്നിരുന്നു.