സോഷ്യല്‍ മീഡിയ സിസേറിയന്‍ പ്രസവം…

കാരൂര്‍ സോമന്‍
(ചാരുംമൂടന്‍)

മനുഷ്യരുടെ അന്തരംഗക്രിയകളില്‍ സവിശേഷമായ ഒരു സ്ഥാനം നേടിയിരിക്കുകയാണ് തലയില്ലാത്ത സോഷ്യല്‍ മീഡിയ. എന്തും നിറമാര്‍ന്ന വര്‍ണ്ണനകള്‍കൊണ്ട് സമൂഹത്തെ ഉന്മാദിയാക്കുന്ന സോഷ്യല്‍ മീഡിയ ഈ പ്രാവശ്യം ബസ്സിലെ ഒരു യുവതിയുടെ നേര്‍ക്ക് നടന്ന ലൈംഗീകാതിക്രമമാണ് വീഡിയോയില്‍ കുടുക്കി സമൂഹത്തെ മലീമസമാക്കിയത്. കേരളത്തില്‍ ഒരു സ്ത്രീപീഡന സംഭവമറിഞ്ഞാല്‍ ബഹുഭൂരി പക്ഷം ആണ്‍പെണ്‍ ഞരമ്പ് രോഗികള്‍ക്ക് പേറ്റുനോവനുഭവിക്കുന്ന സ്ത്രീയുടെ മനസ്സാണ്. സോഷ്യല്‍ മീഡിയ ഗര്‍ഭിണിയുടെ വയറുകീറി സിസേറിയന്‍ പ്രസവവും നടത്തിക്കൊടുക്കും. മാലോകരുടെ ശ്രദ്ധ പിടിച്ചെടുക്കാനും വിചാരണ നടത്തി വിധിപറയാനും ശ്രമിക്കുന്നതിനിടയില്‍ പാവം യുവാവ് മാനസികമായി, മൃതപ്രായനായി മാറി ജീവനൊടുക്കേണ്ടി വന്നു.

കേരള നിയമസഭയില്‍ ഇതിനപ്പുറം സ്ത്രീപീഡന ചൂഷണങ്ങളില്‍ ബിരുദാനന്ദ ബിരുദവും ഡോക്ടറേറ്റ്മുള്ളവര്‍ എന്തെല്ലാം അപവാദങ്ങള്‍ കേട്ടു. അവരാരും ആത്മഹത്യയ്ക്ക് ശ്രമിച്ചില്ല. അതിക്രൂരമായ ഈ സോഷ്യല്‍ മീഡിയ കൊലപാതകം നടത്തിയത് യുവതി മാത്രമല്ല ഈ ദൃശ്യവിരുന്ന് മറ്റുള്ളവരിലേക്ക് എറിഞ്ഞു കൊടുത്ത കാമനും കാലനും ചങ്ങാതിമാരായി നടക്കുന്ന സ്ത്രീലമ്പടന്മാരാണ്. ചുട്ടകോഴിയെ പറപ്പിക്കുന്ന ഈ മനോരോഗികളെ നേരിടേണ്ടത് നിയമവാഴ്ചകളാണ്. കേരളത്തില്‍ പെണ്‍ കാര്യം വന്‍ കാര്യമായി കാണു മെങ്കിലും ആരും ശിക്ഷിക്കപ്പെടുന്നില്ല. സമൂഹത്തില്‍ നടക്കുന്ന ജീര്‍ണ്ണതകള്‍ നമ്മുടെ സാഹിത്യ സാംസ്‌കാ രിക നായകന്മാര്‍ കണ്ണ് ചിമ്മി ഇരുട്ടാക്കുന്നതെന്താണ്?

സ്ത്രീകള്‍ നടത്തുന്ന വ്യാജ പീഡനപരാതികളില്‍ എന്നും ഓര്‍ക്കുന്നത് നിരപരാധിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയാണ്. ഇങ്ങനെ അതിജീവിതമാരുണ്ടായാല്‍ കണ്ണില്‍ കണ്ടതൊക്കെ കക്ഷത്തി ലാക്കാം. സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ വെറുപ്പ് പ്രചരിപ്പിക്കുന്നത് അവരുടെ മനസ്സില്‍ മൂടിക്കിട ക്കുന്ന മനോരോഗമാണ്. നല്ല വായനയും അറിവുള്ള മനുഷ്യരില്‍ ബോധമനസ്സും അറിവില്ലാത്തവരില്‍ അബോധമനസുമാണ് പ്രവര്‍ത്തിക്കുന്നത്. ബോധമനസ്സ് പകലെങ്കില്‍ അബോധമനസ്സില്‍ കുടികൊള്ളുന്നത് ഇരുട്ടാണ്. ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീ പുരുഷന്മാര്‍ മനപ്പൂര്‍വ്വമല്ലാതെ അറിഞ്ഞോ അറിയാതെയോ സ്പര്‍ശിക്കാറുണ്ട്. എന്നാല്‍ മതഭ്രാന്ത്‌പോലെ കാമഭ്രാന്തുള്ളവരും അവകാശപൂര്‍വ്വം സ്ത്രീകളോട് പറ്റിച്ചേര്‍ന്ന് ശല്യം ചെയ്യാറുണ്ട്.ഈ രസാഭാസങ്ങള്‍ വ്യക്തിത്വമുള്ള സ്ത്രീകള്‍ കര്‍ക്കശമായി നേരിടും.ആ സോക്കേട് അവരങ്ങു് മാറ്റിക്കൊടുക്കുന്നത് നാവുകൊണ്ട് മാത്രമല്ല കൈകൊണ്ടും ചെരിപ്പുകൊണ്ടുമാണ്.

പാശ്ചാത്യ രാജ്യങ്ങളില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ അധികം കേള്‍ക്കാറില്ല. അഥവ ഉണ്ടെങ്കില്‍ ആദ്യം അടി പിന്നീട് പൊലീസിന് കൈമാറും. ഈ ബസ് യാത്രയില്‍ വിവേകത്തേക്കാള്‍ കണ്ടത് അവിവേക വികാരമാണ്. ജനശ്രദ്ധ നേടാന്‍ മാദകഗന്ധം കാറ്റില്‍ പരത്തി എന്നതാണ് വാസ്തവം. അടുത്ത് നിന്ന യാത്രക്കാരോ, ബസ് ജീവനക്കാരോ, പൊലീസോ ആരും ഇരയുടെ ശബ്ദം തിരിച്ചറിയുന്നില്ല. ആ വിഡിയോ യിലും ഗൗരവമായി ഒന്നും കാണുന്നില്ല. അതൊക്കെ കോടതിയില്‍ തെളിയിക്കപ്പെടട്ടെ. പൊതുവേ ഉത്തമ യായ സ്ത്രീകള്‍ മാനവികതാബോധവും, ഉല്‍ക്രിഷ്ടസ്വത്വത്തിനുടമകളുമാണ്. ഈ സ്ത്രീയുടെ അച്ഛന്‍, സഹോദരങ്ങള്‍ അല്ലെങ്കില്‍ ഭര്‍ത്താവ് ഇത്തരത്തില്‍ അപമാനിക്കപ്പെട്ടാല്‍ നാറ്റം മാറികിട്ടുമോ?

സ്ത്രീയുടെ നേരെ കല്ലെറിയുന്നവര്‍ ചിന്തിക്കേണ്ടത് ഓരോ ദിവസവും മനുഷ്യരുടെ തലച്ചോര്‍ നേരിടുന്നത് ഓരോ വെല്ലുവിളികളാണ്. ഒരാള്‍ അപമാനം നേരിടുമ്പോള്‍ ആത്മഹത്യയാണോ പരിഹരമാ ര്‍ഗ്ഗം? സ്വന്തം മാതാപിതാക്കളോട്‌പോലും സത്യം വെളിപ്പെടുത്താതെ ഈ സ്ത്രീക്ക് എതിരെ നിയമനടപടി കള്‍ സ്വീകരിക്കാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത് ഭീരുക്കളല്ലേ? മനസ്സിന് മുറിവേല്‍ക്കുമ്പോള്‍ ബുദ്ധിശൂന്യങ്ങളായ തീരുമാനങ്ങളോ, പ്രതികരവാഞ്ചയുമല്ല വേണ്ടത് അതിനെ അതിജീവിക്കാനുള്ള മാര്‍ ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യുക. മരിക്കാന്‍ എളുപ്പവും ജീവിക്കാന്‍ പ്രയാസവുമാണ്. യുവാവിന്റെ ആത്മഹത്യയ്ക്ക് പ്രേരക ശക്തിയായത് ഇതെന്ന് മുദ്രകുത്തുമ്പോള്‍ അതിന്റെ പേരില്‍ സൈബര്‍ ആക്രമണം നടത്തി ഈ സ്ത്രീയെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്.

നിയമങ്ങളെ അധികാരമുള്ളവരും, സോഷ്യല്‍ മീഡിയ സദാചാര ഗുണ്ടകളും അവരുടെ ഇച്ഛക്കനുസ രിച്ചു് നടപ്പാക്കിയാല്‍ സമൂഹം കുറ്റവാളികളും, ദുര്‍ബലരും, അസ്വസ്ഥരുമാകുമെന്നത് മറക്കരുത്. മനുഷ്യ മനസ്സില്‍ ജീവിച്ചിരിക്കുന്ന നരകതുല്യമായ മതഭ്രാന്ത്, കാമഭ്രാന്ത് സ്‌കൂള്‍ പഠനകാലം മുതല്‍ ചികിത്സിച്ചു സുഖപ്പെടുത്തേണ്ട മാനസിക രോഗങ്ങളാണ്. ഇത്തരത്തില്‍ കയര്‍ വിട്ട കാളകളെപോലെ ആരെയും വിചാ രണ നടത്തി മനുഷ്യരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സോഷ്യല്‍ മീഡിയ ഗുണ്ടകളെ സൈബര്‍ പോലീസ് എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? നിയമങ്ങള്‍ ദുര്‍ബലമാകുന്നതുകൊണ്ടല്ലേ കുറ്റവാളികള്‍ പെരുകുന്നത്?

എല്ലാം സ്ത്രീപുരുഷന്മാരും നല്ലവരല്ല. ഇന്ന് കൂടുതലും കാണുന്നത് സ്ത്രീ പീഡന വ്യാജ പരാതികളാണ്. രാഷ്ട്രീയ പാര്‍ട്ടികളെങ്കില്‍ ഗര്‍ഭംവരെ അവര്‍ കണ്ടെത്തി തരും. ഇവരുടെ ഹൃദയത്തില്‍ കുടികൊ ള്ളുന്ന കുടില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഒരു ജനതയെ വഴിതെറ്റിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ എന്തെന്നറിയാത്ത, സ്വന്തം നിലനില്‍പ്പിനായി എന്തിനെയും വ്യാഖ്യാനിച്ചു് അതിനനുസരിച്ചു് അര്‍ത്ഥങ്ങള്‍ കണ്ടെത്തി എതിര്‍പക്ഷത്തുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന, അപമാനിക്കുന്ന, വ്യക്തിഹ ത്യകള്‍ നടത്തി സ്വാര്‍ത്ഥ സാഫല്യത്തിനായി എണ്ണം കൂട്ടി കാശുണ്ടാക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമുണ്ട്. അവര്‍ എന്തും വാരിക്കോരി തരുമ്പോള്‍ മനസ്സിനെ ആയുധമാക്കുകയാണ് വേണ്ടത്. അല്ലാതെ ഭയം ഭീതി ഉള്ളില്‍ വളര്‍ത്തരുത്. മനസ് മടുത്തവര്‍, മനസ്സില്‍ വൈകല്യമുള്ളവര്‍ മുറിവ് തരുമ്പോള്‍ അതിനെ ചികിത്സിക്കാനുള്ള ധൈര്യമാണ് കാട്ടേണ്ടത്. ഈ കൂട്ടരേ കൂര്‍മ്മബുദ്ധിയുള്ള മനഃശാസ്ത്രജ്ഞനും ചികിത്സിച്ചു സുഖപ്പെടുത്താനാകില്ല. ചെറുപ്പം മുതല്‍ കുട്ടികളില്‍ വായനാശീലം വളര്‍ത്താത്തതും, വാത്സല്യം, സ്‌നേഹം, കാരുണ്യം ലഭിക്കാത്ത കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ദുഃഖസാന്ദ്രമായ വിക്ഷു ബ്ധതകള്‍ പ്രകാശിപ്പിക്കുന്നത്.

കാളവണ്ടിയുഗത്തില്‍ നിന്ന് യന്ത്രയുഗത്തിലെത്തിയ മലയാളിയുടെ ബസ്സ് യാത്ര ഒരു ദുരിതയാത്ര യായി ഇന്നും തുടരുന്നു. കെട്ടിഘോഷിക്കപ്പെടുന്ന പുരോഗമന വിശുദ്ധിയുടെ വിശാലതകള്‍ക്കിടയില്‍ നമ്മുടെ നാട്ടിലെ ഇടിഞ്ഞുപൊളിഞ്ഞ റോഡുകളും അതിലൂടെ സഞ്ചരിക്കുന്ന മനുഷ്യരുടെയവസ്ഥ ഏറെ താഴോട്ട് പോയാല്‍ കല്ലും ചവിട്ടും എന്ന രീതിയിലാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു സഞ്ചാരി സുഗമമായി യാതൊരു അല്ലലുമില്ലാതെ ബസ്സില്‍ യാത്രചെയ്യുമ്പോള്‍ നമ്മുടെ കേരളത്തില്‍ ബസ്സിന്റെ ഭൗതികാവസ്ഥ കണ്ടാല്‍ പുച്ഛം തോന്നും. ഒരു വിദേശ സഞ്ചാരി കേരളത്തിലെ ബസ്സില്‍ യാത്ര ചെയ്യുമോ? പൂപ്പലും പായലുംപോലെ ബസ്സുകള്‍ വൃത്തിഹീനങ്ങളാണ്. പേരില്‍ ടൂറിസം വളരുകയാണ്. ഒരു യാത്രികന് ബസ്സില്‍ ഇരുന്ന് സഞ്ചരിക്കാന്‍ സാധിക്കുന്നില്ല.

റോഡില്‍ ബസ്സുകള്‍ മത്സരയോട്ടമാണ്. യാത്രക്കാരുടെ ഹൃദയമിടിപ്പുകള്‍ കൂട്ടുന്നു. നിത്യവും എത്രയോ അപകടങ്ങള്‍. ഇന്ന് കണ്ടത് ഒരു സ്ത്രീ ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ ബസ്സ് മുന്നോട്ട് പോയി. ആ സ്ത്രീ റോഡില്‍ മലര്‍ന്നടിച്ചു് വീണ് ആശുപത്രിയിലായി. ഇത്ര അച്ചടക്ക അനുസരണയില്ലാത്ത നിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന ഡ്രൈവര്‍മാര്‍ കേരളത്തില്‍ കൂടുന്നു. അവര്‍ക്ക് തുണയായി രാഷ്ട്രീയ പാര്‍ട്ടിക ളുണ്ട്. ഗര്‍ഭിണികള്‍ എങ്ങനെ ബസ്സില്‍ യാത്ര ചെയ്യും? ആരാണ് ഇതിനൊക്കെ ഉത്തരവാദികള്‍. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്. ഈ വെള്ളാനകളെ തീറ്റിപോറ്റാതെ പിരിച്ചുവിടുക. ബസുകളില്‍ നിയമങ്ങള്‍ പരിപാലിക്കുക. മനുഷ്യര്‍ക്ക് ബസ്സില്‍ ഇരുന്ന് സഞ്ചരിക്കാനുള്ള അവസരമൊരുക്കേണ്ടത് സമര്‍ത്ഥരായ ഭരണാധികാരിക ളാണ്. നമ്മുടെ സ്വപ്നസങ്കേതങ്ങളില്‍ എന്നെങ്കിലും ബസ്സിനെ ആ പദവിയിലേക്കുയര്‍ത്തുമോ?

*ഐ. പി. സി പിളരുമോ ?*