ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയില്‍ വീണ്ടും കൂട്ടവെടിവെപ്പ്. ജോഹന്നാസ്ബർഗിന് സമീപമുള്ള ബെക്കേഴ്‌സ്ഡാല്‍ ടൗണ്‍ഷിപ്പിലാണ് ആക്രമണമുണ്ടായത്.
അക്രമത്തില്‍ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു മാസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൂട്ടവെടിവെപ്പാണിത്.
ജൊഹന്നാസ്ബർഗില്‍ നിന്ന് ഏകദേശം 40 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രദേശത്ത്, അനധികൃതമായി മദ്യം വില്‍ക്കുന്ന കേന്ദ്രത്തിനു സമീപമാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ തെരുവിലൂടെ പോയിരുന്നവർക്കുനേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
സ്വർണഖനികള്‍ക്ക് സമീപമുള്ള ദാരിദ്ര്യബാധിത മേഖലയാണ് ബെക്കേഴ്‌സ്ഡാല്‍. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഈ മാസം ആദ്യം, ഡിസംബർ 6-ന് പ്രിട്ടോറിയയ്ക്ക് സമീപം നടന്ന മറ്റൊരു വെടിവെപ്പില്‍ മൂന്ന് വയസ്സുകാരൻ ഉള്‍പ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും ഉയർന്ന കൊലപാതക നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്കയെന്നതും വീണ്ടും ശ്രദ്ധയില്‍പ്പെടുന്നു.




