ലൈംഗിക പീഡനക്കേസില്‍ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്.
പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. ഇതുസംബന്ധിച്ച് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് വാർത്താക്കുറിപ്പ് പുറത്തിറക്കി. എഐസിസിയുടെ അനുമതിയോടെയാണ് നടപടി. എംഎല്‍എ സ്ഥാനം സ്വയം ഒഴിയുന്നതാണ് ഉചിതമെന്നും കെപിസിസി അദ്ധ്യക്ഷൻ അറിയിച്ചു. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ആവശ്യവും കോടതി തള്ളി. അതിനാല്‍, ഏത് നിമിഷവും രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കാം.
‘രാഹുലിനെ പുറത്താക്കിയത് മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിച്ച് തീരുമാനിച്ചതാണ്. എല്ലാ സന്ദർഭങ്ങളിലും മാതൃകാപരമായ തീരുമാനങ്ങളാണ് കോണ്‍ഗ്രസ് പാർട്ടി എടുക്കാറുള്ളത്. എഐസിസിയുടെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. മാദ്ധ്യമങ്ങളില്‍ ആദ്യം ആക്ഷേപങ്ങള്‍ വന്നപ്പോള്‍ തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി. പിന്നാലെ കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തു. പാർലമെന്ററി പാർട്ടിയില്‍ നിന്നും പുറത്താക്കി. കെപിസിസിക്ക് പരാതി കിട്ടിയപ്പോള്‍ അത് ഉടനെ ഡിജിപിക്ക് കൈമാറി. കളവ് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സിപിഎമ്മിനെപ്പോലെ അല്ല കോണ്‍ഗ്രസ് എപ്പോഴും ഉചിതമായ തീരുമാനമെടുക്കുമെന്ന് ജനങ്ങള്‍ക്കറിയാം. ഇത് തിരഞ്ഞെടുപ്പിനെ ഒരു രീതിയിലും ബാധിക്കില്ല’ – സണ്ണി ജോസഫ് പറഞ്ഞു.




